വരേലയുടെ ഗോളിൽ പോര്‍ച്ചുഗലിന് സമനില
ജയം ഉറപ്പിച്ച അമേരിക്കയെ പോര്‍ച്ചുഗലിന്റെ സില്‍വസ്റ്റര്‍ വരേല സമനിലയില്‍ തളച്ചു. ഇഞ്ച്വറി സമയത്താണ് പോര്‍ച്ചുഗല്‍ സമനില ഗോള്‍ നേടിയത്. ആദ്യം സ്കോർ ചെയ്തത് പോർച്ചുഗലാണ് മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ നിന്നു ലഭിച്ച കുറിയൊരു പാസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന നാനി വലയിലാക്കുകയായിരുന്നു.
64-ാം മിനിറ്റില്‍ കോര്‍ണറിനുശേഷം ബോക്‌സിന്റെ മുകള്‍ ഭാഗത്ത് സ്വസ്ഥമായി കിട്ടിയ പന്ത് ജര്‍മൈന്‍ ജോണ്‍സ് അളന്നു മുറിച്ച് നെറ്റിലേയ്ക്ക് തൊടുത്ത് സമനനില ഗോള്‍ നേടി. 81-മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്നു ലഭിച്ചൊരു ബോള്‍ ബോക്‌സിനു മുന്നില്‍ കണ്ക്ട് ചെയ്ത ക്ലന്റ് ഡെംപസി അമേരിക്കയ്ക്ക് ലീഡു നല്‍കി.
സമനിലയ്ക്കു വേണ്ടിയുള്ള പൊരിഞ്ഞ പോരാട്ടമായിരുന്നു പിന്നെ. റഫറി അനുവദിച്ച അഞ്ചു മിനിറ്റ് അധികസമയവും കഴിയാറായതോടെ യു.എസ്. ടീമും ആരാധകരും വലിയ ആഘോഷത്തിന് കോപ്പുകൂട്ടി. ഇതിനിടെ ക്രിസ്റ്റിയാനോ പായിച്ച ക്രോസ് പായിച്ചു വരേലയ്ക്ക് പതിയെ തല കൊണ്ടൊന്ന് തെടേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളു. വൈകിയില്ല ആയുസ് നീട്ടിക്കിട്ടിയതിന്റെ സൈറന്‍ പോലെ റഫറിയുടെ വിസില്‍ മുഴങ്ങി.
ഈ സമനിലയോടെ ഗ്രൂപ്പില്‍ പോര്‍ച്ചുഗലിന്റെ സാധ്യത മങ്ങി. അവസാന മല്‍സരത്തില്‍ കരുത്തരായ ഘാനയെയാണ് പോര്‍ച്ചുഗലിന് നേരിടാനുള്ളത്.