തമിഴ്നാട്ടിൽ വിപണി കീഴടക്കാൻ ഇനി അമ്മ ചായപ്പൊടിയും

single-img
19 June 2014

amma1അമ്മ കുടിവെള്ളത്തിനും അമ്മ ഉപ്പിനും പിന്നാലെ തമിഴ് നാട്ടിൽ അമ്മ ചായപ്പൊടിയും വിപണിയിലിറങ്ങുന്നു. തമിഴ്‌നാട് ടീ പ്ലാന്റേഷനുമായി സഹകരിച്ചാണ് സംസ്ഥാനസര്‍ക്കാര്‍ അമ്മ ചായപ്പൊടിയുമായി രംഗത്തെത്തുന്നത്. രണ്ടുവര്‍ഷത്തിനുള്ളില്‍ വിപണിയില്‍ ചായയ്ക്ക് വേരോട്ടം നേടാനാകുമെന്നാണ് പ്രതീക്ഷ.

 

അതേസമയം കുറഞ്ഞവിലയ്ക്ക് ഭക്ഷണം വിളമ്പുന്ന അമ്മ കാന്റീനുകളില്‍ പാചകത്തിനായി ബയോഗ്യാസ് പ്ലാന്റുകള്‍ കൊണ്ടുവരാന്‍ തീരുമാനമായി. പെരമ്പൂരിലെ അമ്മ കാന്റീനുകളില്‍ പരീക്ഷണ പ്ലാന്റുകള്‍ സ്ഥാപിക്കുകയും പിന്നീട് സംസ്ഥാനത്തുടനീളം ഇതു വ്യാപിപ്പിക്കാനുമാണ് പദ്ധതി.
കുറഞ്ഞവിലയ്ക്ക് ഭക്ഷണം വിളമ്പുന്ന അമ്മ കാന്റീനുകള്‍ ഇതിനോടകം തന്നെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

 

ആവശ്യക്കാരേറെയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കുടുതല്‍ കാന്റീനുകള്‍ തുടങ്ങാനും പദ്ധതി സംസ്ഥാനത്താകമാനും വ്യാപിപ്പിക്കാനുമാണ് നിലവിലെ തീരുമാനം. രണ്ടായിരം ചപ്പാത്തികളിലധികമാണ് നിലവില്‍ നഗരത്തിലെ ഓരോ യൂണിറ്റിലും വില്‍പ്പന നടത്തുന്നത്.
ഒരുരൂപയ്ക്ക് ഇഡ്ഡലിയും സാമ്പാറും അഞ്ചുരൂപയ്ക്ക് സാമ്പാര്‍ ഊണ്‍, അഞ്ചുരൂപയ്ക്ക് പൊങ്കല്‍, മൂന്നുരൂപയ്ക്ക് തൈരുസാദം എന്നിവയെല്ലാമാണ് അമ്മകാന്റീന്‍ നല്‍കിവരുന്നത്.