അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലെ അപാകതകൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ടി.വി.രാജേഷിന്റെ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മാനേജ്‌മെന്റുകള്‍ സീറ്റുകള്‍ ലേലം ചെയ്യുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് 675 സീറ്റുകൾ നഷ്ടപ്പെടുന്ന സ്ഥിതിയാണ് ഉള്ളത്.
ജസ്റ്റിസ് ജെയിംസ് കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്നും ടിവി രാജേഷ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സാശ്രയ മെഡിക്കൽ പ്രവേശനം ഇതുവരെയും നേരിടാത്ത പ്രതിസന്ധിയാണ് നിലവില്‍ ഉള്ളതെന്ന് പ്രതിപക്ഷം ആരോപിച്ചു.
എന്നാല്‍ സർക്കാരിന് സ്വാശ്രയ മാനേജ്‌മെന്റുകൾ സീറ്റ് നൽകില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി വിഎസ് ശിവകുമാർ വ്യക്തമാക്കി. ഇതിനോടകം മൂന്ന് തവണ മാനേജ്‌മെന്റുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി. പത്തു ശതമാനത്തില്‍ കൂടുതല്‍ ഫീസ് വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ല. കാരാറൊപ്പിടാൻ വിസമ്മതിച്ച രണ്ട് കോളേജുകളുമായി കേസ് നടക്കുന്നുണ്ടെന്നും. 20ാം തീയ്യതിക്ക് മുമ്പായി മാനേജ്‌മെന്റുമായി കരാറില്‍ ഒപ്പിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ശിവകുമാര്‍ സഭയെ അറിയിച്ചു.