സ്‌പെയിനിൻറെ ടിക്കി ടാക്കക്ക് ചിലിയുടെ ടക്ക് ടക്ക്
റിയോ ഡി ജനീറോ(മാരക്കാന): ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സ്‌പെയിന്‍ ചിലിയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായി. ഗ്രൂപ്പ് ബിയില്‍ നിന്നും രണ്ട് ജയങ്ങള്‍ വീതം നേടിയ ഹോളണ്ടും ചിലിയും പ്രീക്വാര്‍ട്ടറില്‍ കടന്നു. ടിക്കി ടാക്കയെന്ന കേളീ ശൈലിയുടെ പതനത്തിന് കൂടി് ബ്രസീല്‍ ലോകകപ്പ് സാക്ഷിയായി. കളിയുടെ ഇരുപതാം മിനിറ്റില്‍ എഡ്വേര്‍ഡോ വാഗാസ് ചിലിയുടെ ആദ്യ ഗോള്‍ നേടി.
ഒന്നാം പകുതിയില്‍ തന്നെ, 43-ാം മിനിറ്റില്‍ അലക്‌സി സാഞ്ചസിന്റെ ഫ്രീ കിക്ക് കസിയസ് തട്ടിയകറ്റിയെങ്കിലും പന്ത് പിടിച്ചെടുത്ത അരാന്‍ഗ്യൂസ് സ്പാനിഷ് പോസ്റ്റിലേക്ക് തൊടുത്തു. കിട്ടിയ അവസരങ്ങള്‍ ഗോളാക്കാന്‍ കഴിയാതെ പോയതാണ് സ്‌പെയിനിനെ പരാജയത്തിലേക്ക് നയിച്ചത്. നിരവധി അസരങ്ങള്‍ അവര്‍ പാഴാക്കി. 52-ാം മിനിറ്റില്‍ ബുസ്‌കെറ്റസ് മികച്ചൊരു അവസരം കളഞ്ഞുകുളിച്ചു.
കുറിയ പാസുകളുമായി കളം നിറഞ്ഞു നിന്നെങ്കിലും ലക്ഷ്യം മറന്നത് അവര്‍ക്ക് തിരിച്ചടിയായി. 1966ല്‍ നിലവിലെ ജേതാക്കളായ ബ്രസീലും, 2002ല്‍ ഫ്രാന്‍സും 2010ല്‍ ഇറ്റലിയും ഇത്തരത്തില്‍ തോറ്റ് പുറത്തായവരാണ്. സ്‌പെയിനിന്റെ അവസാന മത്സരം ഓസ്ട്രേലിയയുമായാണ്.