ഓറഞ്ചുപട കണക്ക് തീർത്തു
സാല്‍വദോര്‍: ഓറഞ്ചുപട 2010-ലെ ഫൈനലിലെ പരാജയത്തിന് സ്പെയിനിനോട് കണക്ക് തീർത്തു. സ്പെയിനിന് ഇന്നലെ ദുഖ വെള്ളിയായിരുന്നു. റോബനും വാന്‍പെഴ്സിയും ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ 5-1ന് സ്പെയിന്‍ തകര്‍ന്നടിഞ്ഞു. ഡിവ്രിയുടെ വകയായിരുന്നു ടീമിന്‍െറ മറ്റൊരു ഗോള്‍.
സ്പാനിഷ് മുന്നേറ്റത്തോടെ തുടങ്ങി കളിയുടെ 27ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കിമാറ്റി സാബി അലോന്‍സോയിലൂടെ സ്പെയിനിനെ മുന്നിൽ എത്തിച്ചു. കോസ്റ്റയെ സ്റ്റെഫാന്‍ ഡിവ്രി വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി.
ഗോള്‍ വഴങ്ങിയതിന് ശേഷം നെതര്‍ലാന്‍ഡ്സിന്റെ വാന്‍പെഴ്സിയും റോബനുംസ്പാനിഷ് പ്രതിരോധത്തിന് വെല്ലുവിളിയായി. 44ാം മിനിറ്റില്‍ വാന്‍പെഴ്സിയുടെ ഹെഡര്‍ ഗോളിലൂടെ നെതര്‍ലാന്‍ഡ്സ് തിരിച്ചടിച്ചു.
രണ്ടാം പകുതിക്കു ശേഷം ഓറഞ്ചുപടയുടെ റോബന്‍െറ ഇടങ്കാലന്‍ ഷോട്ടിനു മുന്നില്‍ കസിയസിന്‍െറ കാലും തെറ്റി. 2-1ന് ഓറഞ്ച് ലീഡ്. 64ാം മിനിറ്റില്‍ മൂന്നാം വട്ടവും സ്പാനിഷ് വലകുലുക്കിയത് ഡിവ്രിയാണ്. 72ാം മിനിറ്റില്‍ ഗോള്‍ കീപ്പര്‍ കസിയസിന്‍െറ വലിയപിഴവായിരുന്നു നാലാം ഗോളിന് വഴിയൊരുക്കിയത്. ഗോള്‍പോസ്റ്റിനു മുന്നിലെ അഡ്വാന്‍സ് ചെയ്ത് പന്ത് തട്ടിയിടാന്‍ ശ്രമിച്ച ക്യാപ്റ്റനില്‍ നിന്ന് വാന്‍പെഴ്സി തന്‍െറ രണ്ടാം ഗോള്‍ നേടി. 80ാം മിനിറ്റില്‍ ആര്‍യന്‍ റോബന്‍ ടീമിന്‍െറ അഞ്ചാമത്തെയും സ്വന്തം പേരില്‍ രണ്ടാം ഗോളും കുറിച്ചു.