ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ ലോകകപ്പില്‍ കളിക്കുന്ന കാര്യത്തിൽ ആശങ്ക
ന്യൂജേഴ്‌സി(അമേരിക്ക): പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ ലോകകപ്പില്‍ കളിക്കാനുള്ള സാധ്യതകള്‍ കുറവാണെന്ന് പോര്‍ചുഗീസ് ഫുട്ബാള്‍ അസോസിയേഷന്‍െറ സ്ഥിരീകരണം. ഇടതു തുടയിലും കാല്‍മുട്ടിലും പരിക്കേറ്റതായി അസോസിയേഷന്‍ വെളിപ്പെടുത്തി. നിസാരമായി തള്ളിക്കളയാനാവാത്തതാണ് താരത്തിന്റെ പരുക്കെന്നാണ് ടീം വൃത്തങ്ങളില്‍ നിന്നുള്ള സൂചനകള്‍.
റയല്‍ മാഡ്രിഡിന്റെ താരമായ ക്രിസ്‌റ്റ്യാനോയ്‌ക്ക് ചാമ്പ്യന്‍സ് ലീഗിനിടെയാണ് പരുക്കേറ്റത്. ക്ഷതം പൂര്‍ണ്ണമായി ഭേദമാകാതെ കളിക്കുന്നത് നാഡികള്‍ക്ക് ബലക്ഷയം ഉണ്ടാക്കുമെന്നാണ് വിദഗ്‌ദ്ധരുടെ അഭിപ്രായം. ഇത് ക്രിസ്‌റ്റ്യാനോയുടെ കരിയറിനെ ബാധിക്കുമെന്നതാണ് താരത്തിന്റെ ലോകകപ്പ് സാധ്യതകള്‍ അനിശ്‌ചിതത്വത്തിലാകുന്നത്. റൊണാള്‍ഡോ പരിക്കില്‍ നിന്ന് മുക്തനാകുന്നുണ്ടെന്ന് ടീമംഗം നാനി പറഞ്ഞു. കഴിഞ്ഞ ദിവസം ഗ്രീസിനോട് ഗോള്‍രഹിത സമനില വഴങ്ങിയ സന്നാഹമത്സരത്തില്‍ റൊണാള്‍ഡോ കളിച്ചിരുന്നില്ല. ന്യൂജേഴ്സിയില്‍ പരിശീലനത്തിലാണ് ടീം.