സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ ജയിച്ച് കൊണ്ട് തുടങ്ങി
ബ്രസീലിയ: ലോകകപ്പ് ഫുട്‌ബോളിന് മുമ്പ് നടന്ന സൗഹൃദ മത്സരത്തില്‍ ആതിഥേരായ ബ്രസീല്‍ പനാമയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കു തറപറ്റിച്ചു. ബ്രസീലിനു വേണ്ടി നെയ്‌മര്‍, ഡാനി ആല്‍വ്‌സ്, ഹള്‍ക്, വില്യന്‍ എന്നിവര്‍ ഗോളടിച്ചു. 27 ാം മിനിട്ടില്‍ നെയ്‌മറിലൂടെയാണു ബ്രസീല്‍ ഗോളടി തുടങ്ങിയത്.
ലൂയിസ് തെജാദ നെയ്‌മറിനെ ഫൗള്‍ ചെയ്‌തതിന് പകരമായി കിട്ടിയ ഫ്രീകിക്ക് ഗോളാക്കി മാറ്റുകയായിരുന്നു നെയ്‌മർ. ഒന്നാം പകുതി അവസാനിക്കുന്നതിനു തൊട്ടുമുന്‍പ് ഡാനി ആല്‍വ്‌സ് ലോ ഡ്രൈവ് ഷോട്ടിലൂടെ ബ്രസീൽ രണ്ടാമത്തെ ഗോൾ നേടിയത്.
രണ്ടാംപകുതിയുടെ ഒന്നാംമിനിട്ടില്‍ തന്നെ ബ്രസീല്‍ മൂന്നാം ഗോളടിച്ചു. നെയ്‌മര്‍ നൽകിയ ബാക്ക്‌ഹീല്‍ പാസ് ബ്രസീലിന്റെ ഹള്‍ക്ക് ഗോളാക്കി മാറ്റി. 73 ാം മിനിട്ടില്‍ വില്യന്‍ പട്ടിക പൂര്‍ത്തിയാക്കി.
പനാമ ഒറ്റപ്പെട്ട ചില നീക്കങ്ങള്‍ നടത്തിയെങ്കിലും വലയിലാക്കാനായില്ല. റോബര്‍ട്ടോ നഴ്‌സിന്റെ ഹെഡര്‍ ഡൈവ് ചെയ്‌തു തടുത്തതൊഴിച്ചാല്‍ ഗോള്‍ കീപ്പര്‍ ജൂലിയോ സീസറിനു കാര്യമായി ജോലിയില്ലായിരുന്നു. വെള്ളിയാഴ്‌ച നടക്കുന്ന അടുത്ത സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ സെര്‍ബിയയെ നേരിടും. അടുത്തയാഴ്‌ച തുടങ്ങുന്ന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ബ്രസീല്‍ ക്രൊയേഷ്യയെ നേരിടും.