എ.പി.അബ്ദുള്ളക്കുട്ടി എം.എൽ.എ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ സരിത എസ്.നായർ രഹസ്യമൊഴി നൽകി
എ.പി.അബ്ദുള്ളക്കുട്ടി എം.എൽ.എ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ സോളാർ കേസിലെ പ്രതി സരിത എസ്.നായർ രഹസ്യമൊഴി നൽകി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് സരിത മൊഴി നൽകിയത്.
ഉച്ചയ്ക്ക് മൂന്നു മണിയോടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണനൊപ്പം കോടതിയിലെത്തിയ സരിത അതീവരഹസ്യമായി മൊഴി രേഖപ്പെടുത്താൻ അനുവദിക്കണമെന്ന് മജിസ്ട്രേട്ടിനോട് അഭ്യർത്ഥിച്ചു. കോടതി അത് അനുവദിക്കുകയും ചെയ്തു. തുടർന്ന് അഭിഭാഷകരെയും ജീവനക്കാരെയും കോടതി മുറിയിൽ നിന്ന് മജിസ്ട്രേട്ട് പുറത്താക്കി. 3.30ന് തുടങ്ങിയ മൊഴി രേഖപ്പെടുത്തൽ 4.15ഓടെ അവസാനിച്ചു.
എന്നാൽ കോടതിയിൽ മൊഴി നൽകിയ ശേഷം പുറത്തേക്ക് വന്ന സരിത മൊഴിയെ കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായില്ല. മൊഴിയെ കുറിച്ച് പുറത്തു പറയരുതെന്ന് മജിസ്ട്രേട്ട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. ഏഴു തവണ മാറ്റി വച്ച ശേഷമാണ് സരിത ഇന്ന് മൊഴി നൽകിയത്.