2022 ലോകകപ്പ് ആതിഥേയത്തിനായി ഖത്തർ നല്‍കിയത് 29 കോടിയോളം രൂപ കൈക്കൂലി

single-img
2 June 2014

qatar20222022ലെ ലോകകപ്പ് ഫുട്ബോളിന് ആതിഥേയരാവാനുള്ള പിന്തുണ ലഭിക്കാന്‍ ഖത്തർ ഒരു ഫിഫ അംഗത്തിന് ഏതാണ്ട് 29 കോടിയോളം രൂപ കൈക്കൂലി നല്‍കിയതായി ബ്രിട്ടീഷ് പത്രം സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ മുന്‍ പ്രസിഡന്‍റ് കൂടിയായ മുഹമ്മദ് ബിന്‍ ഹമാം പണം കൈമാറിയതിനുള്ള ലക്ഷക്കണക്കിനുള്ള ഇമെയില്‍ സന്ദേശങ്ങളും തങ്ങള്‍ക്ക് ലഭിച്ചതായും പത്രം അവകാശപ്പെട്ടു. 2022 ലോകകപ്പ് സംഘാടക സമതിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് വിളിച്ചിരുന്നു. എന്നാല്‍ പുതിയ വാര്‍ത്തകളെ തുടര്‍ന്ന് യോഗം മാറ്റിവെച്ചു.

ഖത്തറിനെ പിന്തുണയ്ക്കുന്നതിന് ഹമാം ഏതാണ്ട് 11 കോടിയോളം രൂപ മുപ്പതോളം ആഫ്രിക്കന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റുമാരുടെ അക്കൗണ്ടിലേക്ക് കൈമാറുകയായിരുന്നു. ഫിഫയുടെ മുന്‍ പ്രസിഡന്‍റ് ജാക്ക് വാര്‍ണറുടെ നിയന്ത്രണത്തിലുള്ള അക്കൗണ്ടുകളിലേക്ക് 1.6 ലക്ഷം ഡോളറും, വോട്ടെടുപ്പിന് മുമ്പ് 450,000 ഡോളറും ഇത്തരത്തില്‍ കൈമാറിയെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുകൂടാതെ അതിഥി സല്‍ക്കാര പരിപാടികളും സംഘടിപ്പിച്ചു.

2018ലെ ലോകകപ്പ് ഫുട്ബോള്‍ റഷ്യയിലും 2022ലേത് ഖത്തറിലും നടത്താന്‍ തീരുമാനം കൈക്കൊണ്ട സമിതിയില്‍ വാര്‍ണറും അംഗമായിരുന്നു. 2011ല്‍ വാര്‍ണര്‍ സമിതിയില്‍ നിന്ന് പിന്‍വാങ്ങിയത്. ഹമാമിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനി വാര്‍ണര്‍ക്ക് പണം നല്‍കിയെന്ന് ബ്രിട്ടനിലെ പത്രങ്ങൾ രണ്ടു മാസം മുമ്പ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് പുതിയ വാര്‍ത്ത പുറത്തു വന്നത്.

ലോകകപ്പ് ഫുട്ബോളിന് ആതിഥ്യം വഹിക്കാന്‍ ഖത്തറിനെ തിരഞ്ഞെടുത്തതിനെതിരെ നേരത്തെ വിവാദങ്ങളും ഉയര്‍ന്നിരുന്നു. വേനല്‍ക്കാലത്ത് 50 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ ഊഷ്മാവ് ഉയരുമെന്നതിനാല്‍ കളിക്കാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്നതായിരുന്നു മുഖ്യവിമര്‍ശനം. എന്നാല്‍ 41 ഡിഗ്രി അന്തരീക്ഷ ഊഷ്മാവുള്ളപ്പോഴും 27 ഡിഗ്രി വരെ മാത്രം ചൂടനുഭവപ്പെടുന്ന ഹൈടെക് സ്റ്റേഡിയം ഉണ്ടാക്കി പരിഹാരം കാണുമെന്നായിരുന്നു ഖത്തറിന്‍റെ വാദം.

ലോകകപ്പ് ഖത്തറില്‍ നടത്താനുള്ള തീരുമാനം തന്‍റെ ജീവിതത്തില്‍ എടുത്ത ഏറ്റവും വലിയ അബധമാണെന്ന് ഫിഫ പ്രസിഡന്‍റ് സെപ്ബ്ലാറ്റര്‍ അഭിപ്രായപ്പെട്ടിരുന്നു.