യു.പിയിൽ സഹോദരിമാരായ രണ്ടു പെൺകുട്ടികളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ സംഭവം :അന്വേഷണം സി.ബി.ഐയ്ക്ക്
31 May 2014
ഉത്തർപ്രദേശിലെ ബദായുൻ ജില്ലയിൽ സഹോദരിമാരായ രണ്ടു പെൺകുട്ടികളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ സംഭവം സി.ബി.ഐയ്ക്ക് വിടാൻ ഉത്തർപ്രദേശ് സർക്കാർ തീരുമാനം . കേസിന്റെ വിചാരണയ്ക്കായി അതിവേഗ കോടതി സ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് പെൺകുട്ടികളുടെ മാതാപിതാക്കളെ സന്ദർശിച്ച കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം പെൺകുട്ടികൾക്കു നേരെയുണ്ടായ ആക്രമണം ഡൽഹി കൂട്ടമാനഭംഗത്തെക്കാളും മൃഗീയമാണെന്നും തങ്ങൾക്ക് നഷ്ടപരിഹാരമല്ല നീതിയാണ് ലഭിക്കേണ്ടതെന്നും മാതാപിതാക്കൾ പറഞ്ഞു. നിഷ്കളങ്കരായ പെൺകുട്ടികളെ കെട്ടിത്തൂക്കിയവരെ പൊതുനിരത്തിൽ തൂക്കിക്കൊല്ലണമെന്നും പെൺകുട്ടികളിലൊരാളുടെ പിതാവ് ആവശ്യപ്പെട്ടു.