സിസിടിവി ദൃശ്യങ്ങള്‍ ടിടിഇയെ രക്ഷിച്ചു, യുവതി കാല്‍വഴുതി താഴെ വീഴുകയായിരുന്നെന്ന് സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ
കഴിഞ്ഞ ദിവസം മുബൈയിൽ റെയില്‍വേ സ്‌റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിച്ച യുവതിയെ തള്ളിയിട്ട് കൊന്നെന്ന പേരില്‍ അറസ്‌റ്റിലായ ടിടിഇ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞു. സെന്‍ട്രല്‍ റെയില്‍വേ ആണ് ഇകാര്യം അറിയിച്ചത് . ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിച്ച ഉജ്വല നിലേഷ് പാണ്‌ഡെ (35) എന്ന യുവതിയെ ടിടിഇ സമ്പത്ത് സലുങ്കെ (57) പിടിച്ചു കയറ്റാന്‍ ശ്രമിക്കവെ അവര്‍ കാല്‍വഴുതി താഴെ വീഴുകയായിരുന്നെന്ന് സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്‌തമായിട്ടുണ്ടെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു .
കഴിഞ്ഞ വ്യാഴാഴ്‌ച പുലര്‍ച്ചെ 5.47-നാണ് സംഭവം നടന്നത്. സ്‌റ്റേഷനില്‍ വൈകിയാണ് ഉജ്‌ജ്വലയും രണ്ട് പെണ്‍മക്കളും അവരുടെ അനന്തരവനും എത്തിയത്. ഇവരുടെ അനന്തരവന്‍ രാഹുല്‍ പുരോഹിത് നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കുട്ടികളെ കയറ്റി. അതേസമയം കയ്യില്‍ ബാഗുമായി ഉജ്‌ജ്വല ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലെ വിടവിലൂടെ താഴെ വീഴുകയായിരുന്നു. എന്നാല്‍ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ഉജ്‌ജ്വലയുടെ അനന്തരവന്‍ ടിടിഇ അമ്മായിയെ തള്ളിയിടുകയായിരുന്നെന്ന് ആരോപിക്കുകയായിരുന്നു. സമ്പത്ത് സലുങ്കെ മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും ആരോപണമുയര്‍ന്നു. ഇതേതുടര്‍ന്ന് റെയില്‍വേ പോലീസ് ഇദ്ദേഹത്തെ അറസ്‌റ്റു ചെയ്‌ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
എന്നാല്‍ ഈ സംഭവങ്ങള്‍ക്ക് ശേഷം സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സമ്പത്ത് സലുങ്കെ ഉജ്‌ജ്വലയെ പിടിച്ചു കയറ്റാന്‍ ശ്രമിക്കുകയായിരുന്നെന്ന് വ്യക്‌തമായത്.