മെറിറ്റ് സീറ്റില്‍ പത്തുശതമാനം ഫീസ് കൂട്ടാന്‍ സര്‍ക്കാര്‍ ധാരണയിലെത്തി
മെറിറ്റ് സീറ്റില്‍ പത്തുശതമാനം ഫീസ് കൂട്ടാന്‍ സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷനുമായി സര്‍ക്കാര്‍ ധാരണയിലെത്തി. എന്നാൽ കരാറൊപ്പിടുന്നത് പ്രത്യേക പ്രവേശന പരീക്ഷ നടത്താന്‍ അവസരം ലഭിച്ചാല്‍ മാത്രമെന്നാണ് അസോസിയേഷന്റെ നിലപാട്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ നടന്ന ചര്‍ച്ചയിലാണ് എട്ട് മെഡിക്കല്‍കോളേജുകള്‍ ഉള്‍പ്പെടുന്ന മാനേജ്‌മെന്റ് അസോസിയേഷന്‍ ധാരണയിലെത്തിയത്. അമ്പത് ശതമാനം സര്‍ക്കാര്‍ സീറ്റില്‍ ഇതുപ്രകാരം ഫീസ് വര്‍ധനയുണ്ടാകും. ഒരു ലക്ഷത്തിഅറുപത്തയ്യായിരം ആയിരുന്ന ഫീസ് ഒരു ലക്ഷത്തിഎണ്‍പതിനായിരം ആകും. അതേസമയം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള 20 ശതമാനം സീറ്റില്‍ 25000 രൂപ എന്ന ഫീസ് നിരക്ക് തുടരും.
പ്രത്യേക പ്രവേശന പരീക്ഷ നടത്തുന്നതിനുള്ള സമയം നീട്ടിനല്‍കാന്‍ നടപടിയെടുക്കണമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സുപ്രീംകോടതിയാണെന്ന് ജസ്റ്റിസ് ജെയിംസ് കമ്മിറ്റി മുഖ്യമന്ത്രിയെ അറിയിച്ചു.