ഫിഡല്‍ കാസ്ട്രോ ആഡംബര ജീവിതമാണ് നയിച്ചതെന്ന് വെളിപ്പെടുത്തല്‍.
കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ ക്യൂബൻപ്രസിഡന്റുമായ ഫിഡല്‍ കാസ്ട്രോ ആഡംബര ജീവിതമാണ് നയിച്ചതെന്ന് വെളിപ്പെടുത്തല്‍. പതിനേഴ് വര്‍ഷം ഫിഡല്‍ കാസ്‌ട്രോയുടെ അംഗരക്ഷകനായിരുന്ന ജുവാന്‍ റിയനാള്‍ഡോ സാന്‍ഷെസ് രചിച്ച 338 പേജുള്ള” ദി ഹിഡന്‍ ലൈഫ് ഓഫ് ഫിഡല്‍ കാസ്‌ട്രോ” പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍.
പുസ്തകത്തില്‍ പറയുന്നത് അനുസരിച്ച് പണവും അധികാരവും തലയ്ക്കു പിടിച്ചയാളാണ് കാസ്‌ട്രോയെന്നാണ് . ആഡംബരങ്ങള്‍ക്കായി സ്വന്തമായി ഒരു ദ്വീപ് തന്നെ കാസ്ട്രോക്കുണ്ടായിരുന്നു എന്നും ക്യൂബയുടെ തെക്കന്‍ തീരത്തുള്ള സിന്‍ഫ്യൂഗസ് നഗരത്തില്‍ നിന്ന് അല്‍പദൂരം ബോട്ടില്‍ സഞ്ചരിച്ചാല്‍ കായാപൈഡ്ര ദ്വീപിലെത്താം എന്നും പുസ്തകം പറയുന്നു.ദ്വീപിന്റെ തീരത്ത് അക്വരാമ II എന്ന ചെറു ആഡംബരക്കപ്പലും കാണാം. അംഗരക്ഷകര്‍ക്കു നടുവില്‍ സുഹൃത്തുക്കള്‍ക്കൊപ്പം തിന്നു കുടിച്ചും വായിച്ചും മീന്‍പിടിച്ചും കഴിയാന്‍ കപ്പല്‍ ഉപയോഗിക്കുന്നു. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വസിനെപ്പോലെ പ്രസിദ്ധരായ വ്യക്തികളാണ് അവിടെ കാസ്‌ട്രോയുടെ ആഥിത്യം സ്വീരിക്കാനെത്തുന്നത്. ആഡംബര ജീവിതം നയിക്കുമ്പോഴും പാവങ്ങള്‍ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന വിപ്ലവകാരി എന്ന പ്രതിഛായ നില നിര്‍ത്താന്‍ കാസ്‌ട്രോ ശ്രദ്ധിച്ചിരുന്നു.
അതുപോലെ തന്നെ ലൂയീസ് പതിനഞ്ചാമന്റെ വേട്ടയോടാണ് കാസ്‌ട്രോയുടെ മീന്‍ പിടുത്തത്തെ ഇയാള്‍ ഉപമിക്കുന്നത്. ആ സമയം അംഗരക്ഷകര്‍ കലാഷ്‌നികോവ് തോക്കുകളുമായി കാവല്‍ നില്‍ക്കും.ക്യൂബയിലെ ഭൂരിഭാഗം ആളുകള്‍ക്കും കാസ്‌ട്രോയുടെ ഈ ദ്വീപിനെപ്പറ്റിയോ ആഡംബരക്കപ്പലിനെപ്പറ്റിയോ അറിവില്ല എന്നും പുസ്തകത്തിൽ പറയുന്നു .
എണ്‍പത്തിയേഴ് വയസുള്ള കാസ്‌ട്രോ 2008ല്‍ അനുജന്‍ റൗള്‍ കാസ്‌ട്രോയ്ക്ക് അധികാരം കൈമാറിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടിയില്ലാത്തപ്പോള്‍ അധികാരം കൈമാറിയത് കാസ്‌ട്രോ കുടുംബത്തിന് അധികാരം നില നിര്‍ത്തുന്നതിന് വേണ്ടിയാണ്. കാസ്‌ട്രോയുടെ കൂടുതല്‍ സ്വത്തുക്കള്‍ ജയ്മാനിറ്റാസ് എന്ന മുക്കുവഗ്രാമത്തിലാണുള്ളത്. യൂണിറ്റ് 160 എന്നറിയപ്പെടുന്ന കോട്ടയ്ക്ക് സമാനമായ കെട്ടിടമാണ് അവിടെയുള്ളത്.
കൊല്ലപ്പെടുമെന്ന ഭയം എപ്പോഴും കാസ്‌ട്രോയുടെ കൂടെയുണ്ട്. വിഷം ചേര്‍ത്തിട്ടുണ്ടോ എന്നറിയാന്‍ ഭക്ഷണം മറ്റൊരാള്‍ക്ക് നല്‍കി പരിശോധിച്ചിട്ടേ കഴിക്കുമായിരുന്നുള്ളൂ. പാലിനായി സ്വന്തമായി പശുവിനെയും വളര്‍ത്തിയിരുന്നു. കാസ്‌ട്രോ ഉപയോഗിക്കുന്ന മെഴ്‌സിഡസ് ബെന്‍സില്‍ എപ്പോഴും വിശിഷ്ട ഭക്ഷണങ്ങളുടെ ശേഖരം ഉണ്ടാകും. മാത്രമല്ല മതിയായ ആയുധങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും തോക്കും കൂടെയുണ്ടായിരിക്കും. ജര്‍മനിയില്‍ നിന്ന് എത്തിയിരുന്ന വാഹനം പൊളിച്ചുനോക്കി സുരക്ഷ ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ.
അതുപോലെ ചെറുപ്പകാലത്ത് കാസ്‌ട്രോയ്ക്ക് ധാരാളം കാമുകിമാരുണ്ടായിരുന്നു. രണ്ടാം ഭാര്യയില്‍ അദ്ദേഹത്തിന് അഞ്ച് പുത്രന്‍മാരുണ്ട്. എല്ലാവരിലുമായി ഒമ്പത് മക്കളുണ്ടെന്നും പറയപ്പെടുന്നു. പ്രായമായപ്പോള്‍ വയാഗ്രയുടെ സ്ഥിരം ഉപഭോക്താവായിരുന്നു കാസ്‌ട്രോ. കാസ്‌ട്രോയ്ക്ക് സില്‍വിനോ അല്‍വരസ് എന്ന ഒരു അപരനുമുണ്ട്. കാസ്‌ട്രോക്ക് പറ്റാത്തപ്പോള്‍ ഇയാളാണ് പരിപാടികളില്‍ പങ്കെടുത്തിരുന്നത്. ലോകത്തിലെ ധനവാനായ രാഷ്ട്രത്തലവന്‍മാരില്‍ ഒരാളെന്ന് ഫോബ്‌സ് മാസിക 2005ലും 2006ലും കാസ്‌ട്രോയെ പ്രഖ്യാപിച്ചപ്പോള്‍ മാസികയെ അദ്ദേഹം അപലപിച്ചിരുന്നു.
സാന്‍ഷെസ് ഇപ്പോള്‍ അമേരിക്കയിലാണ് താമസിക്കുന്നത്. അറുപത്തഞ്ച് വയസുണ്ട് അദ്ദേഹത്തിന്.പതിനേഴ് വര്‍ഷത്തെ സേവനത്തിന് ശേഷം ജോലിമതിയാക്കിയപ്പള്‍ വിശ്വാസവഞ്ചന കാണിച്ചു എന്നാരോപിച്ച് സാന്‍ഷെസിനെ രണ്ട് വര്‍ഷം ജയിലിലടയ്ക്കുകയാണ് കാസ്‌ട്രോ ചെയ്തത്. ഒരിക്കല്‍ കാസ്‌ട്രോയെ ദൈവത്തെപ്പോലെ കരുതിയിരുന്നു. അയാള്‍ക്ക് വേണ്ടി മരിക്കാനും തയാറായിരുന്നു. എന്നാല്‍ ഇന്ന് സാന്‍ഷെസ് അതില്‍ പശ്ചാത്തപിക്കുന്നു.