പന്തയം തോറ്റിട്ടും പാതി മീശയെടുക്കാത്ത ആളിന്റെ വീട്ടില്‍ ബാര്‍ബറുമായെത്തിയ സി.പി.എം പ്രവര്‍ത്തകനെതിരെ കേസ്

single-img
21 May 2014

picture2-no-mustache05ലോക്‌സഭ ഇലക്ഷനില്‍ കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി പി.കെ ശ്രീമതി വിജയിച്ചാല്‍ പാതിമീശയെടുക്കാമെന്നു പറഞ്ഞ് വാക്കു പാലിക്കാത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ ബാര്‍ബറുമായെത്തിയ സി.പി.എം പ്രവര്‍ത്തകനെതിരെ പോലീസില്‍ പരാതി. മലപ്പട്ടം പഞ്ചായത്തിലെ ചൂളിയാട്ടെ സി.പി.എം പ്രവര്‍ത്തകനായ പുരുഷോത്തമനെതിരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷാജി മയ്യില്‍ പരാതി നല്‍കിയത്.

കണ്ണൂരിലെ വിജയം പി.കെ ശ്രീമതിക്കാണെന്ന് പുരുഷോത്തമനും കെ. സുധാകരനാണെന്ന് ഷാജിയും തെരഞ്ഞെടുപ്പിന് മുമമ്പ അവകാശപ്പെട്ടിരുന്നു. രണ്ടുപേരും അന്യോന്യം ഇതില്‍ പന്തയം വയ്ക്കുകയും ചെയ്തിരുന്നു. തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് തോല്‍വി പറ്റിയാല്‍ പകുതി മീശ വടിക്കാമെന്നതായിരുന്നു പന്തയം.

പി.െക. ശ്രീമതി ജയിച്ചെങ്കിലും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനംവന്ന് നാലു ദിവസം കഴിഞ്ഞിട്ടും ഷാജി വാക്കു പാലിച്ചില്ല. ഇതിനെ തുടര്‍ന്നാണ് പുരുഷോത്തമന്‍ സമീപത്തെ ഒരു ബാര്‍ബറെയും കൂട്ടി കഴിഞ്ഞ ദിവസം രാവിലെ ഷാജിയുടെ വീട്ടിലെത്തിയത്. ഇതിനെതുടര്‍ന്ന് ഷാജി മയ്യില്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പോലീസ് ഇരുവരെയും സ്‌റ്റേഷനില്‍ വിളിച്ച് സംസാരിക്കുകയും പ്രശ്‌നം ഒത്തുതീര്‍ക്കുകയും ചെയ്തു. എന്തായാലും ഷാജിക്ക് പകുതി മീശ പോയില്ല.