തിരഞ്ഞെടുപ്പിലെ തോല്‍വി:സ്റ്റാലിൻ രാജിവെച്ചു,മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമാനം തിരുത്തി
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഡി.എം.കെ. നേതാവ് എം.കെ.സ്റ്റാലിന്റെ രാജി. ഞായറാഴ്ച വൈകീട്ട് പാര്‍ട്ടിയടെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളിലും നിന്നും രാജിവയ്ക്കുന്നതായി പറഞ്ഞ സ്റ്റാലിന്‍ എന്നാൽ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തീരുമാനം പിന്‍വലിക്കുകയായിരുന്നു.
അച്ഛനും പാര്‍ട്ടി നേതാവുമായി എം. കരുണാനിധിയുടെ നിര്‍ബന്ധപ്രകാരമാണ് രാജി പിന്‍വലിക്കുന്നത് എന്നായിരുന്നു പാര്‍ട്ടി ട്രഷറര്‍ കൂടിയായ സ്റ്റാലിന്‍ പിന്നീട് നല്‍കിയ വിശദീകരണം. രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിന്റെ അനുയായികള്‍ ചെന്നൈയിലെ വീടിന് മുന്നില്‍ പ്രകടനം നടത്തിയിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്റ്റാലിനായിരുന്നു പ്രചാരണച്ചുമതല. എന്നാല്‍ , ചരിത്രത്തിലെ ഏറ്റവും ദയനീയമായ പ്രകടനമാണ് പാര്‍ട്ടിയെ കാത്തിരുന്നത്. ജയ തരംഗങ്ങളില്‍ ഒരൊറ്റ സീറ്റ പോലും സ്വന്തമാക്കാന്‍ ഡി.എം.കെയ്ക്ക് കഴിഞ്ഞില്ല. എ.ഐ.എ.ഡി.എം.കെ 44 ശതമാനം വോട്ട് നേടിയപ്പോള്‍ ഡി.എം.കെയ്ക്ക് 22.7 ശതമാനം വോട്ട് മാത്രമാണ് സ്വന്തമാക്കാന്‍ കഴിഞ്ഞത്.