ഹരിഹരവര്‍മ്മ കൊലക്കേസ്:അഞ്ചു പ്രതികൾക്കും ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും
രത്നവ്യാപാരി ഹരിഹരവർമ്മ വധക്കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഞ്ചു പ്രതികൾക്കും കോടതി ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പിഴത്തുക ഹരിഹര വർമ്മയുടെ ഭാര്യ വിമലാദേവിക്ക് നൽകണം.
പ്രതികളായ തലശ്ശേരി എരഞ്ഞോളി മൂര്‍ക്കോത്ത് ഹൗസില്‍ എം.ജിതേഷ് (33), കുറ്റിയാടി കോവുമ്മള്‍ ഹൗസില്‍ അജീഷ് (27), തലശ്ശേരി നിര്‍മലഗിരി കൈതേരി സൂര്യഭവനില്‍ രഖില്‍(24), ചാലക്കുടി കുട്ടിക്കട കൈനിക്കര വീട്ടില്‍ രാഗേഷ് (21), കൂര്‍ഗ് സിദ്ധാപൂരില്‍ നെല്ലതിക്കേരി കോട്ടയ്ക്കല്‍ ഹൗസില്‍ ജോസഫ് (20) എന്നിവര്‍ക്കാണ് കോടതി ചൊവ്വാഴ്ച്ച ശിക്ഷ വിധിച്ചത്. ഇതില്‍ മൂന്ന് പേര്‍ ബാംഗ്ലൂരില്‍ എന്‍ജിനിയിറിങ് കോളേജിലെ വിദ്യാര്‍ത്ഥികളാണ്.
രാവിലെ കേസ് പരിഗണിച്ചപ്പോൾ കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്നും പ്രതികൾക്ക് വധശിക്ഷ നൽകേണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. വീട്ടുകാരും കുടുംബാംഗങ്ങളും ഉള്ളതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. 2012 ഡിസംബറിലാണ് ഹരിഹരവര്‍മ കൊല്ലപ്പെട്ടത്. രത്‌നങ്ങള്‍ വാങ്ങാനെന്ന വ്യാജേന ഹരിഹര വര്‍മയുടെ വീട്ടിലെത്തിയ പ്രതികള്‍ അദ്ദേഹത്തെ കൊല്ലപ്പെടുത്തിയന്നായിരുന്നു കേസ്