ഭാര്യയുടെ രഹസ്യ ബന്ധത്തെ ചോദ്യം ചെയ്ത ഭര്‍ത്താവിന് കാമുകനായ പോലീസുകാരന്റെ ക്വട്ടേഷന്‍

single-img
13 May 2014

avihithamസംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവായിരുന്ന ഭാര്യയുടെ രഹസ്യബന്ധത്തെ ചോദ്യം ചെയ്ത കര്‍ഷക സംഘടനാ ഭാരവാഹിയും കരാറുകാരനുമായ ഭര്‍ത്താവിനെ ഭാര്യയുടെ കാമുകനായ പോലീസുകാരന്റെ ക്വട്ടേഷന്‍ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. കരാര്‍ നല്‍കാനെന്ന പേരില്‍ വിളിച്ചു വരുത്തിയ ശേഷം ജനവാസമില്ലാത്ത പ്രദേശത്തെ റോഡിലേക്ക് കൊണ്ടുപോയി കമ്പിവടി ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് കാമുകനുള്‍പ്പെടെ ആറോളം പേര്‍ ചേര്‍ന്നാണ് ഇയാളെ മര്‍ദിച്ചത്. അക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഭര്‍ത്താവ് ആലപ്പുഴ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ആലപ്പുഴ ജില്ലയിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ ജോലി നോക്കുന്ന പോലീസുകാരനും ആലപ്പുഴസ്വദേശിനിയായ യുവതിയും തമ്മിലുള്ള ദീര്‍ഘകാലമായുള്ള അടുപ്പം ഭര്‍ത്താവ് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. ഭാര്യയും ഭര്‍ത്താവും തമ്മില്‍ അകന്നു കഴിഞ്ഞുവരുന്നതിനിടെ ആയിരുന്നു ആക്രമണം.

കരാര്‍ നല്‍കാമെന്നു പറഞ്ഞ് പൂതപ്പണ്ടം പുളിക്കക്കാവ് റോഡിലെ ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് ക്വട്ടേഷന്‍ സംഘമാണ് തന്നെ വിളിക്കുന്നതെന്ന് അറിയാതെ സ്ഥലത്തെത്തിയ ഭര്‍ത്താവിനെ വിളിച്ചുകൊണ്ടുപോയ രണ്ടുപേരും അവിടെ കാത്തുനിന്ന മറ്റു നാലുപേരും ചേര്‍ന്ന് കാറിനുള്ളില്‍ വച്ചും പുറത്തുവച്ചും ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ഭാര്യയുടെ പോലീസുകാരനുമായുള്ള അടുപ്പത്തിന്റെ പേരില്‍ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി എങ്കിലും ഭാര്യയുടെ രാഷ്ട്രിയ ഇടപെടലിനെത്തുടര്‍ന്ന് കേസ് എങ്ങുമെത്താതെ പോയി. എന്നാല്‍ സംഭവം വിവാദമായതിനെത്തുടര്‍ന്ന ഇവരെ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കി നിര്‍ത്തിയിരിക്കുകയാണ്. ഭര്‍ത്താവിന് നേരെയുള്ള അക്രമണം നടന്ന് രണ്ടു ദിവസം പിന്നിട്ടിട്ടും സംഭവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.