എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബി ജെ പിക്ക് അനുകൂലം
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ വരാനിരിക്കെ ഇന്ന് പുറത്ത് വന്ന സർവ്വേ ഫലങ്ങൾ ബി.ജെ.പിക്ക് അനുകൂലം. ബി.ജെപി നേതൃത്വം നൽകുന്ന എൻ.ഡി.എ മികച്ച ഭൂരിപക്ഷം നേടുമെന്നാണ് സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ആജ് തക് എക്‌സിറ്റ് പോള്‍ ഫലപ്രകാരം എന്‍ഡിഎയ്ക്ക് 261 മുതല്‍ 281 വരെ സീറ്റുകള്‍ ലഭിക്കും. യുപിഎയ്ക്കാകട്ടെ 110 മുതല്‍ 120 വരെ സീറ്റുകളാണ് ലഭിക്കുക.
ഇന്ത്യാ ടുഡേ-സിസേറോ സര്‍വേ പ്രകാരം എന്‍ഡിഎ 261 മുതല്‍ 283 സീറ്റുവരെ നേടും. യുപിഎയ്ക്ക് 110-120 സീറ്റുകളാണ് ലഭിക്കുക.ബിജെപിക്ക് തനിയെ 202 സീറ്റും സഖ്യകക്ഷികള്‍ക്ക് 25 സീറ്റും ലഭിക്കുമെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം. കോണ്‍ഗ്രസിന് 89 സീറ്റും സഖ്യകക്ഷികള്‍ക്ക് 12 സീറ്റും ലഭിക്കുമെന്നും ഇവരുടെ എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു.ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിക്കില്ലെന്നാണ് സിഎന്‍എന്‍ ഐബിഎന്‍ പ്രവചിക്കുന്നത്. ബിജെപിക്ക് അഞ്ച് മുതല്‍ ഏഴുവരെയും എഎപിക്ക് രണ്ട് സീറ്റുമാണ് സി എൻ എൻ -ഐ ബി എൻ പ്രവചനം.
മമത ബാനർജിയുടെ തട്ടകമായ പശ്ചിമംബഗാളിൽ തൃണമൂൽ കോൺഗ്രസ് 25മുതൽ 31 വരെ സീറ്റ് നേടുമെന്ന് പ്രവചിക്കുന്ന സി.എൻ.എൻ-ഐ.ബി.എൻ ഇടതുപക്ഷം 7 മുതൽ 11 വരെ സീറ്റ് മാതമേ നേടൂ എന്ന് വിലയിരുത്തുന്നു.കോൺഗ്രസ് ക്യാന്പിന് ആശ്വാസം നൽകുന്ന കണക്കുകളാണ് കർണ്ണാടകയിൽ നിന്നുമുള്ളത്. കർണ്ണാടകയിൽ കോൺഗ്രസ് 12-16 വരെ സീറ്റുകൾ നേടും. ബി.ജെ.പിക്ക് ലഭിക്കുന്നത് 10-14 വരെ സീറ്റുകളായിരിക്കും. ആം ആദ്മി പാർട്ടി ഇവിടെ അക്കൗണ്ട് തുറക്കില്ലെന്നും സർവ്വേ വ്യക്തമാക്കുന്നു.