ടി പി കേസ്:അന്വേഷിക്കില്ലെന്ന് സി.ബി.ഐ
ആര്‍ .എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് പിന്നിലെ ഉന്നതതല ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്ന് സി.ബി.ഐ. അന്തിമമായി തീരുമാനിച്ചു. ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്ന് സി.ബി.ഐ. ഡയറക്ടര്‍ കേന്ദ്ര പെഴ്‌സനണല്‍ മന്ത്രാലയത്തെ അറിയിച്ചു. അന്വേഷണം ആവശ്യമില്ലെന്ന് കാണിച്ച് ദക്ഷിണ മേഖലാ ജോയിന്റ് ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് ഡയറക്ടര്‍ പെഴ്‌സണല്‍ മന്ത്രാലയത്തെ തങ്ങളുടെ ഔദ്യോഗിക നിലപാട് അറിയിച്ചത്.ടി.പി വധക്കേസിലെ പ്രതികൾക്ക് സ്വർണക്കടത്ത് കേസിലെ പ്രതി ഫയാസുമായി ബന്ധമുള്ളതിന് തെളിവ് ലഭിച്ചിട്ടില്ലെന്നും ജോയിന്റ് ഡയറക്ടർ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ടി.പിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ഭാര്യ കെ.കെ.രമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണ് സംസ്ഥാന സർക്കാർ സി.ബി.ഐയ്ക്ക് കൈമാറിയത്. എന്നാൽ കേസ് ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ നിലപാടെടുത്തു. കേസിൽ കേരളാ പൊലീസ് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുകയും കോടതി അവരെ ശിക്ഷിക്കുകയും ചെയ്താണെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ കേസ് ഏറ്റെടുക്കാൻ വിസമ്മതിച്ചത്. തുടർന്ന് സംസ്ഥാന സർക്കാർ നടത്തിയ സമ്മർദ്ദത്തിന്റെ ഫലമായി പേഴ്സണൽ മന്ത്രാലയം സി.ബി.ഐയോട് കേസ് ഏറ്റെടുക്കുന്നതിന്റെ സാദ്ധ്യതകൾ തേടാൻ നിർദ്ദേശിക്കുകയായിരുന്നു.