കോതമംഗലം പെണ്‍വാണിഭക്കേസിലെ പ്രതി ആശുപത്രിയില്‍ തൂങ്ങി മരിച്ചു

single-img
8 May 2014

Hangingകോതമംഗലം പെണ്‍വാണിഭക്കേസിലെ വിധി അടുത്ത ദിവസം വരാനിരിക്കെ പ്രതിയെ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്ററിലെ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍ കണെ്ടത്തി.

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പെണ്‍വാണിഭ കേസിലെ പ്രതി പോത്താനിക്കാട് പുളിന്താനം വെണ്ണിച്ചിറ സ്മിനു (32) വിനെയാണ് ഇന്ന് പുലര്‍ച്ചെ തൂങ്ങി മരിച്ച നിലയില്‍ കണെ്ടത്തിയത്. കഴിഞ്ഞ അഞ്ചിന് മൂത്രത്തില്‍ കല്ലിന് ചികിത്സ തേടിയെത്തിയ ഇയാളെ ഡോക്ടര്‍ വാര്‍ഡില്‍ കിടത്തി ചികിത്സിക്കുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ നാലോടെ നഴ്‌സുമാര്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍ സ്മിനുവിനെ കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഓപ്പറേഷന്‍ തീയറ്ററിന്റെ ജനല്‍ ചില്ല് തകര്‍ത്ത് ബെഡ് ഷീറ്റില്‍ തൂങ്ങിയ നിലയില്‍ കണെ്ടത്തിയത്.

രണ്ട് വര്‍ഷം മുന്‍പ് നടന്ന കോതമംഗലം പെണ്‍വാണിഭ കേസിലെ പ്രതിയാണ് സ്മിനു. മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.