മോഡി നുണപറയുന്നു ; താനും മോഡിയുമായി ഒരു ബന്ധവുമില്ലെന്ന് അഹമ്മദ് പട്ടേല്‍

single-img
3 May 2014

ന്യൂഡൽഹി: ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുമായ നരേന്ദ്ര മോഡിയുമായി തനിക്ക് അടുത്ത സൌഹൃദമുണ്ടെന്ന മോഡിയുടെ അവകാശവാദം കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേൽ തള്ളി. മോഡി നുണ പറയുകയാണെന്നും ഒരിക്കൽപോലും മോഡിയുമായി തനിക്ക് സൗഹൃദം ഉണ്ടായിരുന്നില്ലെന്നും പട്ടേൽ വിശദീകരിച്ചു.സ്വന്തം പാർട്ടിയിലുള്ളവരോട് പോലും സൗഹൃദം ഉണ്ടാക്കാൻ കഴിയാത്ത മോഡി തന്നോട് എങ്ങനെയാണ് സൗഹൃദം ഉണ്ടാക്കുന്നതെന്നും പട്ടേൽ ചോദിച്ചു. 

ദൂരദർശൻ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഹമ്മദ് പട്ടേലുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്ന് വീട്ടിൽ ചെന്ന് ആഹാരം കഴിക്കാറുണ്ടായിരുന്നു എന്നും മോഡി പറ‍‌ഞ്ഞത്. 

മോഡിയുമായി ഒരുതവണ മാത്രമാണ് കണ്ടിട്ടുള്ളത്. അത് 1980ലാണ്. അന്ന് മോഡി ബി.ജെ.പി ജനറൽ സെക്രട്ടറിയാണ് മോഡി. താൻ താമസിക്കുന്നിടത്ത് ഉച്ചയൂണ് കഴിക്കാൻ മോഡി വന്നിരുന്നു. ഇതല്ലാതെ മോഡിയും താനും തമ്മിൽ ജീവിതത്തിൽ ഒരിക്കൽപോലും കണ്ടിട്ടില്ലെന്നും പട്ടേല്‍ പറഞ്ഞു.

മോഡിയുടെ അവകാശവാദം രാഷ്ട്രീയ നാടകമാണെന്നും ആരോപണങ്ങൾ തെളിയിച്ചാൽ താൻ പൊതുജീവിതം അവസാനിപ്പിക്കാൻ തയ്യാറാണെന്നും അഹമ്മദ് പട്ടേൽ പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്കിടിയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുക മാത്രമാണ് മോഡിയുടെ ലക്ഷ്യമെന്നും പട്ടേല്‍ ആരോപിച്ചു.