ഗുരുവായൂരില്‍ ഭക്തരെ മര്‍ദ്ദിച്ചത് പീഡനക്കേസിലെ പ്രതി
ഗുരുവായൂരിൽ ദർശനത്തിനെത്തിയ അമ്മയേയും മകനേയും മർദ്ദിച്ചത് ബാല പീഡനക്കേസിലെ പ്രതിയായ രാധാകൃഷ്ണൻ എന്ന സുരക്ഷ ഉദ്യോഗസ്ഥൻ.സുരക്ഷാ ജീവനക്കാരനായ ഇയാള്‍ ജോലിയില്‍ തുടരുന്നത് രാഷ്ട്രീയ സ്വാധീനത്താലാണെന്നും ആരോപണം നിലനിൽക്കുന്നുണ്ട്.
ഇന്നലെയാണ് ഭക്തരെ മർദ്ദിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്ത് വന്നത്. മനോവൈകല്യമുള്ള യുവാവിനേയും ഇയാളുടെ പ്രായമായ അമ്മയേയുമാണ് സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ചത്. സുരക്ഷാ ഉദ്യോസ്ഥർ യുവാവിന്റെ തലയ്ക്ക് പിന്നിലും പുറത്തും മർദ്ദിക്കുന്നത് സി.സി. ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.ശ്രീകോവിലിന്റെ പടിഞ്ഞാറു ഭാഗത്ത് തൊഴുത് നിന്ന അമ്മയെ ജീവനക്കാര്‍ ബലം പ്രയോഗിച്ചു നീക്കുന്നത് ചോദ്യം ചെയ്തതിനാണ് യുവാവിന്റെ കഴുത്തിലും പുറത്തുമായി മര്‍ദ്ദിച്ചത്. ചവിട്ടും അടിയുമേറ്റ യുവാവും കുടുംബവും ഭീതി കാരണം പരാതി നല്‍കാതെ മടങ്ങി.
ഭക്തരെ മര്‍ദിച്ച ക്ഷേത്ര ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. ക്ഷേത്ര ഭരണ സമിതിയുടേതാണു തീരുമാനം. സംഭവത്തില്‍ ക്ഷേത്രം അസിസ്റ്റന്റ് മാനെജര്‍ സുനില്‍ കുമാറിനോടു വിശദീകരണം തേടാനും തീരുമാനമായി