ഒത്തുകളി തടയാനുള്ള ബില്ലിന് കേന്ദ്രത്തിന്റെ അംഗീകാരം
കായികരംഗത്ത് നടക്കുന്ന ഒത്തുകളി തടയാൻ വേണ്ടി ജസ്റ്റിസ് മുകുള്‍ മുദ്ഗലിന്റെ മേല്‍നോട്ടത്തിൽ തയ്യാറാക്കിയ ബില്ലിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം. ബില്ലില്‍ ഈ കുറ്റകൃത്യങ്ങള്‍ക്ക് അഞ്ചുവര്‍ഷം വരെ തടവും 10 ലക്ഷംരൂപ പിഴയുമാണ് വ്യവസ്ഥ ചെയ്യുന്നു.
ഇതു പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ഒന്നാംക്ലാസ്സ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ടിലോ ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിലോ താഴെയുള്ള കോടതികള്‍ പരിഗണിക്കരുതെന്നും ബില്ലില്‍ വ്യക്തമാക്കുന്നു.
ബില്ലിന്റെ കരടിന് അംഗീകാരം കൊടുത്തശേഷം കരട് നിയമ മന്ത്രാലയത്തിന് തിരിച്ചയച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇനി അധികാരത്തില്‍ വരുന്ന സര്‍ക്കാരായിരിക്കും ബില്ലില്‍ അവസാന തീരുമാനം കൈക്കൊള്ളുക.
ഒരു വ്യക്തിക്ക് നേരിട്ടോ അല്ലാതയോ കളിയുടെ ഫലത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ അയാള്‍ കുറ്റം ചെയ്തതായി കണക്കാക്കും.
കളിയെ സ്വാധീനിക്കുന്ന കാര്യങ്ങള്‍ നടന്നാല്‍ അറിയിക്കാതിരിക്കുക, കളിക്കാരന്‍ മോശമായി തുടര്‍ച്ചയായി കളിക്കുക, കളിയിലെ രഹസ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ചോര്‍ത്തി നല്‍കുക, കളിക്കാരെ സ്വാധിനിക്കാന്‍ ശ്രമിക്കുക എന്നിവയെല്ലാം കുറ്റകൃത്യത്തില്‍ ഉള്‍പ്പെടും.