ജോണ്‍ ഇരുപത്തിമൂന്നാമനും ജോണ്‍ പോള്‍ രണ്ടാമനും ഇനി വിശുദ്ധർ
ക്രൈസ്തവ സഭാചരിത്രത്തില്‍ ആദ്യമായി രണ്ട് മുന്‍ മാര്‍പ്പാപ്പമാരെ വിശുദ്ധരായി പ്രഖ്യാപിച്ചു. ജോണ്‍ ഇരുപത്തിമൂന്നാമനെയും ജോണ്‍ പോള്‍ രണ്ടാമനെയുമാണ് വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്.
ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ചടങ്ങില്‍ ആയിരത്തോളം മെത്രാന്‍മാരും 150 കര്‍ദിനാള്‍മാരും ആറായിരത്തിലധികം വൈദികരും പത്ത് ലക്ഷത്തോളം വിശ്വാസികളും ചടങ്ങിന് സാക്ഷിയായി. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലായി സ്ഥാപിച്ച 17 കൂറ്റന്‍ സ്‌ക്രീനുകള്‍ വഴി തിരുക്കര്‍മങ്ങള്‍ തല്‍സമയം പ്രക്ഷേപണം ചെയ്തു. യൂറോപ്പിലെയും അമേരിക്കയിലെയും 500 ഓളം തീയറ്ററുകളിലും നാമകരണനടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്തു.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, സി.ബി.സി.ഐ. പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ,കേന്ദ്രമന്ത്രിമാരായ കെ.വി.തോമസ്, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റ്റിസ് സിറിയക് ജോസഫ് എന്നിവര്‍ ഇന്ത്യന്‍ പ്രതിനിധികളായി ചടങ്ങില്‍ പങ്കെടുത്തു.