ആറാംഘട്ട വോട്ടെടുപ്പില്‍ ബംഗാളിലും തമിഴ്‌നാട്ടിലും കനത്ത പോളിംഗ്, മുംബൈയിൽ വോട്ട് ചെയ്‌തത് പകുതി വോട്ടര്‍മാര്‍
പതിനൊന്ന് സംസ്‌ഥാനങ്ങളിലും നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആറാം ഘട്ട വോട്ടെടുപ്പില്‍ ബംഗാളിലും തമിഴ്‌നാട്ടിലും കനത്ത പോളിംഗ് രേഖപ്പെടുത്തി. എന്നാൽ മുംബൈയിൽ വോട്ട് ചെയ്‌തത് പകുതി വോട്ടര്‍മാര്‍ മാത്രം. വൈകുന്നേരം ആറ് മണി വരെ ബംഗാളില്‍ രേഖപ്പെടുത്തിയത് 83 ശതമാനം വോട്ടുകള്‍. ബോളിവുഡ് താരങ്ങളുടെ സമ്മതിദാനം കൊണ്ട് ശ്രദ്ധേയമായ മുംബൈയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ നേരിയ ഉയര്‍ച്ച മാത്രമാണ് കണ്ടത്.
മദ്ധ്യപ്രദേശിലെ 10 സീറ്റുകളില്‍ 64.4 ശതമാനം പോളിംഗാണ് ഉണ്ടായത്. 39 സീറ്റുകളുള്ള തമിഴ്‌നാട്ടില്‍ 73 ശതമാനം ആയിരുന്നു പോളിംഗ്. രാജസ്‌ഥാനില്‍ 59.2 ശതമാനം പോളിംഗ് നടന്നു. 12 സീറ്റുകളില്‍ മത്സരം നടന്ന ഉത്തര്‍പ്രദേശില്‍ 58.58 ശതമാനമായിരുന്നു പോളിംഗ്.ബീഹാറില്‍ 60 ശതമാനത്തോളം പേര്‍ വോട്ട് രേഖപ്പെടുത്തി. ജാര്‍ഖണ്ഡില്‍ 63.4 ശതമാനവും മദ്ധ്യ പ്രദേശില്‍ 63 ശതമാനവുമായിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്. പ്രധാനമന്ത്രി എന്ന നിലയില്‍ അവസാന സമ്മതിദാനം വിനിയോഗിച്ച മന്‍മോഹന്‍ സിംഗിന്റെ ആസാമില്‍ 71 ശതമാനമായിരുന്നു പോളിംഗ്.