ദക്ഷിണ കൊറിയയില്‍ കടലില്‍ മുങ്ങിയ യാത്രാബോട്ടില്‍നിന്ന് കാണാതായവർക്ക് വേണ്ടി ഉള്ള തിരച്ചില്‍ തുടരുന്നു
ദക്ഷിണ കൊറിയയില്‍ കടലില്‍ മുങ്ങിയ യാത്രാബോട്ടില്‍നിന്ന് കാണാതായ 287 പേര്‍ക്ക് വേണ്ടി ഉള്ള തിരച്ചില്‍ തുടരുന്നു. ഇവരില്‍ ഭൂരിഭാഗവും ബോട്ടില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് ലഭിക്കുന്ന സൂചന. അതേസമയം അപകടത്തില്‍ മരിച്ച ഒമ്പതുപേരുടെ മൃതദേഹം കണ്ടെത്തി. ബോട്ടില്‍ ഉണ്ടായിരുന്ന 475 യാത്രക്കാരില്‍ 179 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു.കോസ്റ്റ് ഗാര്‍ഡിന്റെയും നാവിക സേനയുടെയും നേതൃത്വത്തില്‍ 500 മുങ്ങല്‍ വിദഗ്ധരും 169 ബോട്ടുകളും 29 ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്നു.
കടല്‍ക്ഷോഭവും മഴയും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിട്ടുണ്ട്. ഇതിനുപുറമേ, കലങ്ങിയ വെള്ളവും തിരച്ചിലില്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചതായി കൊറിയന്‍ പൊതുസുരക്ഷാ വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രസിഡന്റ് പാര്‍ക് ഗ്യുന്‍ ഹൈ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചു. ബോട്ട് ഉയര്‍ത്തുന്നതിന് മേഖലയിലേക്ക് ക്രെയിന്‍ എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. യാത്രക്കാരില്‍ 375 പേരും ഉല്ലാസയാത്രയ്ക്കുപോയ വിദ്യാര്‍ഥികളാണ്. അപകടകാരണത്തെക്കുറിച്ച് ഇനിയും വ്യക്തമല്ല.