ഇന്ന് ഐപിഎല്‍ ഏഴാം സീസണിന് തുടക്കം
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ചാമ്പ്യന്‍ഷിപ്പിന്‍െറ ഏഴാം സീസണിന് ഇന്ന് അബൂദബി തുടക്കം. ദുബായ്, ഷാര്‍ജ, അബുദാബി എന്നീ നഗരങ്ങളിലായാണ് ആദ്യഘട്ട ഐപിഎല്‍ മത്സരങ്ങള്‍. മൊത്തം അറുപത് മത്സരങ്ങളാണ് ഇപ്രാവശ്യത്തെ ഐപിഎല്ലില്‍ ഉളളത് അതിൽ ഇരുപത് മത്സരങ്ങളാണ് ഇവിടെങ്ങളിൽ നടക്കുന്നത്.യുഎഇയിലും ഇന്ത്യയിലുമായി നടക്കുന്ന മത്സരങ്ങളില്‍ ഏട്ട് ടീമുകളാണ് മൊത്തം പങ്കെടുക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ പ്രാദേശിക സമയം വൈകീട്ട് 6.30ന് കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്‌സും തമ്മിലാണ്. സാധാരണ ദിവസങ്ങളില്‍ യു.എ.ഇ സമയം വൈകീട്ട് 6.30നാണ് കളി (ഇന്ത്യന്‍ സമയം രാത്രി 8.00). വാരാന്ത്യങ്ങളില്‍ രണ്ടു കളിയുണ്ടാകും. ഉച്ചക്ക് 2.30 (ഇന്ത്യയില്‍ 4.00)നും 6.30നും.
മെയ് രണ്ടു മുതല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ നടക്കും. ഫൈനല്‍ ഉള്‍പ്പെടെ 40 മത്സരങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ജൂണ്‍ ഒന്നിനാണ് കലാശപോരാട്ടം. ലീഗ് മത്സരങ്ങളില്‍ എല്ലാ ടീമുകളും പരസ്പരം രണ്ടുതവണ ഏറ്റുമുട്ടും. കൂടുതല്‍ പോയന്റുനേടുന്ന നാല് ടീമുകളാണ് ഫൈനല്‍ റൗണ്ടിലേക്കെത്തുന്നത്. ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനത്തുളള ടീമും രണ്ടാം സ്ഥാനത്തുള്ള ടീമും ആദ്യം ഫൈനല്‍ റൗണ്ടില്‍ കളിക്കും. ഇതില്‍ ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്ക് ബര്‍ത്ത് നേടും. തോല്‍ക്കുന്ന ടീം മൂന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും തമ്മില്‍ നടക്കുന്ന മത്സരത്തിലെ വിജയികളെ നേരിടും. ഈ മത്സരത്തില്‍ വിജയികളാവുന്ന ടീമും ഫൈനലില്‍ പ്രവേശിക്കും.
സചിന്‍ ടെണ്ടുല്‍കറില്ലാത്ത ആദ്യ ഐ.പി.എല്‍ സീസണാണിത്. ഇതുവരെ നടന്ന ആറു സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് രണ്ടു തവണയും രാജസ്ഥാന്‍ റോയല്‍സ്, ഡെക്കാന്‍ ചാര്‍ജേഴ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ ഒാേരാ തവണയും ചാമ്പ്യന്‍മാരായി.
അതുപോലെ തന്നെ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ഐപിഎല്ലിന് നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചെടുക്കുക എന്നതാകും ഗവാസ്‌കറിന്റെ നേതൃത്വത്തിലുളള പുതിയ ഭരണാധികാരികള്‍ ഈ ഐപിഎല്ലില്‍ മുഖ്യമായും ശ്രമിക്കുക.