ഭര്‍ത്താവ് കുത്തേറ്റുമരിച്ച കേസില്‍ മലയാളി അധ്യാപികയ്ക്ക് ശിക്ഷയിൽ ഇളവ്
ഭര്‍ത്താവ് കുത്തേറ്റു മരിച്ച കേസില്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയ്ക്ക് കീഴ്‌ക്കോടതി വിധിച്ച ശിക്ഷ അപ്പീല്‍കോടതി ഇളവു ചെയ്തു.അഞ്ചു വര്‍ഷത്തെ തടവിനുശേഷം നാടുകടത്താനുള്ള സൂര്‍ പ്രാഥമിക കോടതിയുടെ വിധിയാണ് അപ്പീല്‍ കോടതി ഇളവുചെയ്ത് ജയില്‍ മോചിതയാക്കാനും നാടുകടത്താനും ഉത്തരവിട്ടത്.
സൂറിലെ തഹ്വ ട്രേഡിങ് കമ്പനിയില്‍ അക്കൗണ്ടന്‍റായിരുന്ന ബെന്നി മാത്യു കഴിഞ്ഞ ഒക്ടോബര്‍ 24നാണ് വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ടത്. ബെന്നിയുടെ മദ്യപാനം മൂലം കുടുംബകലഹം പതിവായിരുന്നു. 24ന് രാത്രി മദ്യപിച്ചത്തെിയ ബെന്നിയും ലീനയും തമ്മില്‍ വഴക്കും മല്‍പിടിത്തവുമുണ്ടായി. ഇതിനിടെ ബെന്നിക്ക് വയറ്റില്‍ കുത്തേല്‍ക്കുകയായിരുന്നു. ഭര്‍ത്താവിനെ രക്ഷിക്കാന്‍ ലീന നഴ്സിന്‍െറ സഹായം തേടിയെങ്കിലും ആന്തരിക രക്ത സ്രാവം മൂലം മരിച്ചു. റോയല്‍ ഒമാന്‍ പൊലീസ് ലീനയെ അറസ്റ്റ് ചെയ്തു.
മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് അഞ്ചുവര്‍ഷം തടവാണ് ഒമാനിലെ കുറഞ്ഞ ശിക്ഷ.
പതിവായി മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കുന്നയാളെന്ന റിപ്പോര്‍ട്ടും രണ്ട് പെണ്‍കുട്ടികളുടെ അവസ്ഥയും ആസൂത്രിതമായി നടത്തിയ കൊലപാതകമല്ലെന്ന രീതിയിലുള്ള കുറ്റപത്രവുമാണ് പ്രാഥമിക കോടതിയുടെ ശിക്ഷ അഞ്ചു വര്‍ഷമായി ചുരുങ്ങാന്‍ കാരണമായത്. അധ്യാപിക ഇന്ത്യന്‍ എംബസിയുടെയും സൂറിലെ സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെ നല്‍കിയ ദയാഹര്‍ജി പരിഗണിച്ചാണ് ശിക്ഷ ഇളവു ചെയ്യാന്‍ ഉത്തരവായത്.