പ്രചരണത്തിൽ പരാതി പി.സി. ജോർജിനുണ്ടായിരുന്നെങ്കിൽ അപ്പോൾതന്നെ ഉന്നയിച്ച് പരിഹരിക്കാമായിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ്
പത്തനംതിട്ടയിലെ പ്രചരണത്തിൽ എന്തെങ്കിലും പരാതി പി.സി. ജോർജിനുണ്ടായിരുന്നെങ്കിൽ അപ്പോൾതന്നെ ഉന്നയിച്ച് പരിഹരിക്കാമായിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ . തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ അനാവശ്യമായ വാദപ്രതിവാദങ്ങളുടെ പിറകെ പോകാതിരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു.അഭിപ്രായ വ്യത്യാസങ്ങൾ ഫലത്തെ ബാധിക്കുമെന്ന് ജോർജ് പറയുന്നുണ്ടെങ്കിൽ ഫലം വരുന്നതുവരെ കാത്തിരിക്കാമെന്ന് സുധീരൻ പറഞ്ഞു.
അതിനുശേഷം ആരോപണങ്ങൾ പരിശോധിക്കാം എന്നും പത്തനംതിട്ട പൂർണമായും യു.ഡി.എഫിന് വിജയസാദ്ധ്യതയുള്ള മണ്ഡലമാണ് എന്നും സുധീരൻ പറഞ്ഞു . കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിന് വിജയസാദ്ധ്യതയുണ്ട്. മഹാഭൂരിപക്ഷം സീറ്റുകളിലും മികച്ച വിജയം നേടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ, കാസർകോട് എന്നീ മണ്ഡലങ്ങളിലെ ചില ബൂത്തുകളിൽ സി.പി.എം വ്യാപകമായ അക്രമം അഴിച്ചുവിട്ടുവെന്ന് സുധീരൻ ആരോപിച്ചു.