ശ്രീനിവാസനെതിരെ കത്ത്
ന്യൂഡല്‍ഹി: എന്‍. ശ്രീനിവാസന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് മീറ്റിംഗില്‍ പങ്കെടുക്കുന്നതിനെതിരേ ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യ വര്‍മ ഐ.സി.സി. പ്രസിഡന്റ് അലന്‍ ഇസാകിന് കത്തയച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ബി.സി.സി.ഐ. പ്രസിഡന്റ് സ്‌ഥാനത്തുനിന്നു എന്‍. ശ്രീനിവാസന്‍ വിട്ടുനില്‍ക്കുന്നതിനാൽ ദുബായില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നതു തടയണമെന്നാവശ്യപ്പെട്ടാണു കത്ത്.
ശ്രീനിവാസനെതിരേ ആദിത്യ വര്‍മ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
ഐ.പി.എല്ലിലെ വാതുവയ്‌പ്പുമായി ബന്ധപ്പെട്ടാണു സുപ്രീം കോടതി എന്‍. ശ്രീനിവാസനോടു പ്രസിഡന്റ് സ്‌ഥാനത്തുനിന്നു വിട്ടുനില്‍ക്കാന്‍ നിര്‍ദേശിച്ചത്. സുപ്രീം കോടതി ഐ.പി.എല്ലിലെ വാതുവയ്‌പ്പിനെ കുറിച്ചന്വേഷിക്കാന്‍ ഏര്‍പ്പെടുത്തിയ ജസ്‌റ്റിസ് മുകുള്‍ മുദ്‌ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ശ്രീനിവാസന്റെയും ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയുടെയും മൊഴികളുടെ ശബ്‌ദരേഖ നല്‍കണമെന്ന ബി.സി.സി.ഐയുടെ ആവശ്യം കോടതി ഇന്നു പരിഗണിക്കാനിരിക്കുകയാണ്. ഐ.പി.എല്‍. സി.ഇ.ഒ. സുന്ദര്‍ രാമന് വാതുവയ്‌പ്പുമായി ബന്ധമുണ്ടെന്നു മുദ്‌ഗല്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇതു സ്‌ഥിരീകരിക്കാനാണു ബി.സി.സി.ഐ. മൊഴികളുടെ ശബ്‌ദരേഖ ആവശ്യപ്പെട്ടത്. ആരോപണ വിധേയനായ സുന്ദര്‍ രാമന്‍ ഈയാഴ്‌ച രാജിവയ്‌ക്കുമെന്നു സൂചനയുണ്ട്.