ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം :ഹരിയാനയിലും ഡല്‍ഹിയിലും 65% പോളിംഗ്
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ കേരളത്തിനൊപ്പം ഇന്ന് വോട്ടിംഗ് നടന്ന ഹരിയാനയിലും ഡല്‍ഹിയിലും ഒടുവിൽ ലഭ്യമായ കണക്കുകള്‍ പ്രകാരം 65% പോളിംഗ് രേഖപ്പെടുത്തി. രാവിലെ മുതല്‍ മന്ദഗതിയിലാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വോട്ടിംഗ് നടന്നത്.
അന്‍ഡമാന്‍ , ബീഹാര്‍ , മഹാരാഷ്ട്ര , ചാണ്ഡീഗഡ് , ഹരിയാന ജമ്മു , ഒഡീഷ , ലക്ഷദ്വീപ് , ജാര്‍ഖണ്ഡ് , മധ്യ പ്രദേശ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, അസം എന്നിവിടങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്.
അസമില്‍ 75% പോളിംഗ് രേഖപ്പെടുത്തി. പത്ത് മണ്ഡലങ്ങളില്‍ വോട്ടിംഗ് നടന്ന ഡല്‍ഹിയില്‍ 65% പോളിംഗാണ് ഉണ്ടായത്. ഒരു സീറ്റിലേക്ക് വോട്ടിംഗ് നടന്ന ജമ്മു കശ്മീരില്‍ 53 % രേഖപ്പെടുത്തി. പത്ത് മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് നടന്ന ഉത്തര്‍ പ്രദേശില്‍ 60% പോളിംഗ് രേഖപ്പെടുത്തി. ഹരിയാനയില്‍ 65%, ഒറീസയില്‍ 58%, ബിഹാറില്‍ 54%, ചത്തീസ്ഗഡില്‍ 47% എന്നിങ്ങനെയാണ് ലഭ്യമായ പോളിംഗ് കണക്കുകള്‍.
യുപിയിലെ മുസഫര്‍നഗറില്‍ 70 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഡല്‍ഹിയില്‍ 2009 ലെ പോളിങ് ശതമാനത്തില്‍ നിന്നും വന്‍ വര്‍ധനവുണ്ടായി. 2009 ല്‍ 52.3 ശതമാനമായിരുന്നു പോളിങ്.