വടകരയോ വയനാടോ വേണമെന്ന് ജനതാദള്‍, ആറ്റിങ്ങലോ പാലക്കാടോ തരാമെന്ന് കോണ്‍ഗ്രസ്; സീറ്റുചര്‍ച്ച ധാരണയാകാതെ പിരിഞ്ഞു

single-img
7 March 2014

JDS-party-symbolകോണ്‍ഗ്രസ്-സോഷ്യലിസ്റ്റ് ജനത ലോക്‌സഭ സീറ്റ് ചര്‍ച്ചയില്‍ തീരുമാനമായില്ല. വീണ്ടും ഇരുപാര്‍ട്ടികളും പത്താം തീയതി ചര്‍ച്ച നടത്തുമെന്നും അന്ന് അന്തിമ തീരുമാനമുണ്ടാകുമെന്ന് സോഷ്യലിസ്റ്റ് ജനത അധ്യക്ഷന്‍ എം.പി.വീരേന്ദ്രകുമാര്‍ പറഞ്ഞു. കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും എന്നാല്‍ ചര്‍ച്ചയെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ എന്നിവര്‍ ക്ലിഫ് ഹൗസില്‍ സോഷ്യലിസ്റ്റ് ജനതയുമായി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. വടകരയോ വയനാടോ ആണ് തങ്ങളുടെ ാവശ്യമെന്ന എസ്.ജെ.ഡിയ്ക്ക് മറുപടിയായി പാലക്കാടോ ആറ്റിങ്ങലോ വിട്ടു നല്‍കാമെന്ന് കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചു. വടകരയും വയനാടും കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണെന്നും വടകരയിലെ സിറ്റിംഗ് എംപി. കേന്ദ്രമന്ത്രിയായതിനാല്‍ ഒരുകാരണവശാലും സീറ്റ് വിട്ടു നല്‍കില്ലെന്നും കോണ്‍ഗ്രസ് അറിയിച്ചു. മാത്രമല്ല കോഴിക്കോട് ഡിസിസിയുടെ കടുത്ത എതിര്‍പ്പും വടകര എസ്‌ജെഡിക്ക് നല്‍കുന്നതില്‍ നിലനില്‍ക്കുന്നുണ്ടെന്ന കാര്യവും കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിച്ചു.

വടകരയോ വയനാടോ അല്ലാതെ മത്സരിക്കാനില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ എസ്.ജെ.ഡി. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് വിട്ടു നല്‍കാമെന്ന കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശവും എസ്‌ജെഡി തള്ളിതള്ളിയിരിക്കുകയാണ്.