മാതാ അമൃതാനന്ദമയിയുടെ അവിഹിതബന്ധങ്ങള്‍ താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്ന് ഗെയ്ല്‍ ട്രെഡ് വെല്‍ : ധൈര്യമുണ്ടെങ്കില്‍ തനിക്കെതിരെ കേസെടുക്കാനും ഗെയിലിന്റെ വെല്ലുവിളി
മാതാ അമൃതാനന്ദമയിയ്ക്ക് തന്റെ ശിഷ്യന്മാരുമായി അവിഹിതബന്ധം ഉണ്ടായിരുന്നു എന്നും അത്തരത്തിലുള്ള കാഴ്ചകള്‍ താന്‍ തന്റെ കണ്ണുകള്‍ കൊണ്ട് നേരിട്ട് കണ്ടിരുന്നു എന്നുമുള്ള സ്ഥിരീകരണവുമായി ഗെയ്ല്‍ ട്രെഡ് വെല്‍ .പീപ്പിള്‍ ടിവിയ്ക്ക് വേണ്ടി ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖത്തിലാണ് തന്റെ പുസ്തകത്തില്‍ പറയുന്ന കാര്യങ്ങള്‍ ഗെയ്ല്‍ ട്രെഡ് വെല്‍ സ്ഥിരീകരിച്ചത്.
അമ്മയും ശിഷ്യന്മാരുമായി ഉണ്ടായിരുന്ന അവിഹിതബന്ധം നേരില്‍ കണ്ടെങ്കിലും അമ്മയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നതില്‍ നിന്നും അമ്മയോടുള്ള ഭക്തിയും ആശ്രമവാസികളുടെ മസ്തിഷ്കപ്രക്ഷാളനവും തന്നെ വിലക്കിയെന്നും ഗെയ്ല്‍ പറയുന്നു.ആശ്രമത്തിലെ അമ്മയുടെ പ്രധാന ശിഷ്യനായ ബാലു എന്ന് വിളിക്കുന്ന അമൃതസ്വരൂപാനന്ദയുമായി അമൃതാനന്ദമയിയ്ക്ക് ഉണ്ടായിരുന്ന അവിഹിതബന്ധം താന്‍ പലതവണ നേരില്‍ക്കണ്ടിട്ടുണ്ടെന്നു ഗെയ്ല്‍ തറപ്പിച്ചു തന്നെ പറയുന്നു.മറ്റൊരു ശിഷ്യനായിരുന്ന റാവുവിന് അമ്മയുടെ മുറിയുടെ താക്കോല്‍ തന്നെ കൈവശമുണ്ടായിരുന്നതായും ആശ്രമത്തില്‍ എല്ലാവരും ഉറങ്ങിക്കഴിയുമ്പോള്‍ അയാള്‍ വാതില്‍തുറന്നു അമ്മയുടെ മുറിയില്‍ കയറുമായിരുന്നു എന്നും ഗെയ്ല്‍ ആരോപിക്കുന്നു.(ഈ റാവു തനിക്കു അമൃതാനന്ദമയിയില്‍ നിന്നും ലൈംഗികരോഗം പകര്‍ന്നതായി ആരോപിച്ചുകൊണ്ട് അയച്ച കത്തിന്റെ കാര്യം ഗെയിലിന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്.).എന്നാല്‍ ശിഷ്യര്‍ മറ്റു സ്ത്രീകളില്‍ ആകൃഷ്ടരായി സന്യാസജീവിതത്തില്‍ നിന്നും വ്യതിചലിക്കാതെയിരിക്കാന്‍ അവരുടെ അടിസ്ഥാന ലൈംഗിക ആവശ്യങ്ങള്‍ അമൃതാനന്ദമയി നിറവേറ്റിക്കൊടുക്കുകയാണ് എന്നാണു തനിക്കു ഇതിനു കിട്ടിയ വിശദീകരണം എന്നും ഗെയ്ല്‍ പറയുന്നു.
തന്നെ അമൃതസ്വരൂപാനന്ദ പലതവണ ബലാല്‍സംഗം ചെയ്തുവെന്നും ആശ്രമത്തോടുള്ള അന്ധമായ ഭക്തി ഇതൊക്കെ സഹിച്ചു അവിടെത്തുടരാന്‍ തന്നെ പ്രേരിപ്പിച്ചു എന്നും അവര്‍ പറയുന്നു.ഈ കാര്യങ്ങള്‍ പറയുമ്പോള്‍ പലപ്പോഴും ഗെയില്‍ കരയുകയും കണ്ണ് തുടക്കുകയും ചെയ്യുന്നുണ്ട്.എല്ലാം മറന്നുകൊണ്ട് എങ്ങനെയെങ്കിലും മുന്നോട്ട് പോകാന്‍ കുറേ നാള്‍ താന്‍ ശ്രമിച്ചു എങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷവും ഈ ഓര്‍മ്മകള്‍ തന്നെ വേട്ടയാടി എന്ന് ഗെയില്‍ തൊണ്ടയിടറിക്കൊണ്ട് പറയുന്നു.ഈ ആശ്രമത്തില്‍ നടക്കുന്ന യാഥാര്‍ഥ്യങ്ങള്‍ പുറം ലോകം അറിയണം എന്നാ ആഗ്രഹമാണ് തന്നെ പുസ്തകമെഴുതാന്‍ പ്രേരിപ്പിച്ചത്.
തന്നെ പലപ്പോഴും അമ്മ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി ഗെയില്‍ ആരോപിക്കുന്നു.അടിക്കുകയും തൊഴിക്കുകയും കഴുത്തില്‍ കുത്തിപ്പിടിക്കുകയും കടുത്ത അസഭ്യം വിളിക്കുകയും ചെയ്യുന്നത് പതിവായിരുന്നു.ചിലപ്പോഴൊക്കെ തന്നെ ഉപദ്രവിച്ചു കഴിഞ്ഞു കുറേക്കഴിയുമ്പോള്‍ “അയ്യോ ഞാന്‍ ഗായത്രിയെ തൊഴിച്ചു . അത് ശരിയായില്ല ” എന്നൊക്കെപ്പറഞ്ഞു അമ്മ സങ്കടം പറയുമെന്നും അത് തന്റെയുള്ളിലുണ്ടായ ദേഷ്യമെല്ലാം അലിയിച്ചു കളയുമായിരുന്നു എന്നും അവര്‍ പറയുന്നു.
ആശ്രമത്തില്‍ നടന്ന അതിക്രമങ്ങള്‍ മറച്ചു വെച്ച് അവിടെത്തുടര്‍ന്ന താനും തെറ്റുകാരി തന്നെയാണ്.അവിടെ നടന്ന പലകാര്യങ്ങളിലും തനിക്കും അറിഞ്ഞോ അറിയാതെയോ പങ്കുണ്ട്.തന്റെ ആരോപണങ്ങള്‍ ഹിന്ദുത്വത്തെ തകര്‍ക്കാനുള്ള അജണ്ടയുടെ ഭാഗമാണെന്ന ആരോപണത്തെ അവര്‍ പുഞ്ചിരിയോടെയാണ് നേരിട്ടത്.താനും ഹിന്ദുവാണ് എന്നായിരുന്നു മറുപടി.ഹിന്ദുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റ് കയ്യിലുണ്ട്.ഇപ്പോഴും ഹിന്ദുമതം ഇഷ്ടമാണ്.പക്ഷെ ഇപ്പോള്‍ ഒരു മതവും പിന്തുടരുന്നില്ല.
താന്‍ അമൃതാനന്ദമയിയെ കൊല്ലാന്‍ ശ്രമിച്ചു എന്ന ലക്ഷ്മി എന്ന സ്വാമിനിയുടെ ആരോപണത്തെ ഗെയില്‍ തള്ളിക്കളയുന്നു.ഇരുപതുവര്‍ഷം അവരുടെ മുറിയില്‍ കിടന്നുറങ്ങിയ തന്നെക്കുറിച്ച് അങ്ങനെ ഒരാരോപണം പറഞ്ഞാല്‍ ആര് വിശ്വസിക്കും എന്നാണു ഗെയില്‍ ചോദിക്കുന്നത്.തനിക്കു പക്ഷെ ലക്ഷ്മിയെക്കുറിച്ചു പരാതിയോന്നുമില്ലെന്നും നല്ലതേ പറയാനുള്ളൂ എന്നും ഗെയില്‍ പറയുന്നു.ഇത്തരമൊരു പുസ്തകമെഴുതിയാല്‍ മഠം തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കും എന്നറിയാമായിരുന്നു.എന്നാല്‍ ലക്ഷ്മിയെപ്പോലെ തന്റെ കൂട്ടുകാരിയും സഹോദരിയുടെ സ്ഥാനത്ത് കണ്ടിരുന്നവളുമായ ഒരാള്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ചത് തന്നെ ഞെട്ടിച്ചു എന്നും അവര്‍ പറയുന്നു.
ഗെയിലിന്റെ പുസ്തകം അമൃതാനന്ദമയിയെയും മഠം അധികൃതരെയും പ്രതിസന്ധിയിലാക്കിയതിനു പിന്നാലെയാണ് ഇപ്പോള്‍ പീപ്പിള്‍ ടി വിയ്ക്ക് വേണ്ടി ജോണ്‍ ബ്രിട്ടാസ് അവരുമായി നടത്തിയ ഈ അഭിമുഖം പുറത്തുവരുന്നത്.കൂടുതല്‍ സാധാരണ ജനങ്ങള്‍ ഗെയിലിന്റെ വെളിപ്പെടുത്തല്‍ അറിയാനും അതുവഴി മഠം കൂടുതല്‍ പ്രതിരോധത്തിലേയ്ക്ക് നീങ്ങാനുമുള്ള സാധ്യതയാണ് വരും നാളുകളില്‍ ഉണ്ടാകാന്‍ പോകുന്നത്.