തിരഞ്ഞെടുപ്പില്‍ ഒരുതവണ തങ്ങളെ പരീക്ഷിക്കണമെന്ന് മുസ്‌ലിം സമുദായത്തോട് ബി.ജെ.പി.യുടെ അപേക്ഷ
തിരഞ്ഞെടുപ്പില്‍ ഒരുതവണ തങ്ങളെ പരീക്ഷിക്കണമെന്ന് മുസ്‌ലിം സമുദായത്തോട് ബി.ജെ.പി.യുടെ അപേക്ഷ. മുമ്പ് എന്തെങ്കിലും പിഴവോ കുറവോ സംഭവിച്ചുണ്ടെങ്കില്‍ മാപ്പുപറയാന്‍ തയ്യാറാണെന്നും പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് പറഞ്ഞു.
ഡല്‍ഹിയില്‍ സംഘടിപ്പിച്ച മുസ്‌ലിം കൂട്ടായ്മയിലായിരുന്നു ഈ പരാമര്‍ശങ്ങള്‍. കോണ്‍ഗ്രസ്സിന്റെ വ്യാജപ്രചാരണത്തില്‍ ആരും വീഴരുതെന്ന് രാജ്‌നാഥ്‌സിങ് പറഞ്ഞു. എല്ലാവര്‍ക്കും തുല്യത എന്ന നയത്തില്‍ ബി.ജെ.പി. ഉറച്ചു നില്‍ക്കും. ‘ഞങ്ങളുടെ ഭാഗത്തു നിന്ന് എപ്പോഴെങ്കിലും എവിടെയെങ്കിലും എന്തെങ്കിലും തെറ്റുകളോ കുറവുകളോ വന്നിട്ടുണ്ടെങ്കില്‍ ശിരസ്സ് കുനിച്ച് മാപ്പ് പറയാന്‍ തയ്യാറാണ്. ബി.ജെ.പി ഒരിക്കലും മുസ്‌ലിം സമുദായത്തിനെതിരല്ല. ഒരുതവണ ഞങ്ങളെ പരീക്ഷിച്ചുനോക്കൂ, നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെങ്കില്‍ ഞങ്ങളെ പന്നീട് നോക്കേണ്ട.’- രാജ്‌നാഥ് സിങ് പറഞ്ഞു.
അതേസമയം രാജ്യത്തെ ന്യൂനപക്ഷ മതവിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം നൽകിയിട്ടുള്ള പാർട്ടിയാണ് ബി.ജെ.പിയെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുൺ ജെയ്‌റ്റ്‌ലി പറഞ്ഞു. 1984ൽ കോൺഗ്രസ് നടത്തിയ സിഖ് കൂട്ടകൊലയ്‌ക്ക് ശേഷം അവരുടെ കൂടെ നിന്നത് ബി.ജെ.പിയാണ്. ഗോവയിലും രാജസ്ഥാനിലും ന്യൂനപക്ഷങ്ങൾക്ക് വേണ്ട പ്രാതിനിധ്യം നൽകിയിട്ടുണ്ട്.