തെലങ്കാന ബിൽ രാജ്യസഭയും പാസാക്കി; തെലങ്കാന സംസ്ഥാനം യാഥാര്‍ഥ്യമായി
വര്‍ഷങ്ങള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്ക് ശേഷം തെലങ്കാന സംസ്ഥാനം ഒടുവിൽ യാഥാര്‍ഥ്യമായി. സീമാന്ധ്രയില്‍ നിന്നുള്ള അംഗങ്ങളുടെ ബഹളത്തിനിടയില്‍ ആണ് തെലങ്കാന സംസ്ഥാന രൂപവത്കരണ ബില്‍ രാജ്യസഭ പാസാക്കിയത് . രാജ്യത്തെ ഇരുപത്തിയൊന്‍പതാമത്തെ സംസ്ഥാനമാണ് തെലങ്കാന ഇപ്പോൾ . സീമാന്ധ്രയില്‍ നിന്നുള്ള അംഗങ്ങളും തൃണമൂല്‍ അംഗങ്ങളും ബില്ലിനെ എതിര്‍ത്തപ്പോള്‍ മുഖ്യപ്രതിപക്ഷ കക്ഷിയായ ബി.ജെ.പി. ബില്ലിനെ അനുകൂലിച്ചു. ഇടത് എം.പി.മാര്‍ രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
സീമാന്ധ്ര മേഖലയ്ക്ക് അഞ്ചു വര്‍ഷത്തേയ്ക്ക് പ്രത്യേക പദവി നല്‍കുമെന്ന് രാജ്യസഭയില്‍ ചര്‍ച്ച ഉപസംഹരിച്ച് സംസാരിച്ച പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പറഞ്ഞു. പിന്നാക്ക മേഖലകളായ റായല്‍സീമ, തീരപ്രദേശങ്ങള്‍ എന്നിവയെ ഉദ്ദേശിച്ചാണ് ആറിന പാക്കേജ് പ്രഖ്യാപിക്കുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം തെലങ്കാന അനുകൂലികള്‍ വന്‍ ആഘോഷത്തോടെയാണ് ബില്‍ പാസായതിനെ സ്വീകരിച്ചത്. നേരത്തെ തെലങ്കാന ബില്‍ അവതരിപ്പിക്കുന്നതിനിടെ രാജ്യസഭയില്‍ വാക്കേറ്റവും കൈയ്യാങ്കളിയുമുണ്ടായി. തൃണമൂല്‍ എം.പി മാര്‍ പ്രധാനമന്ത്രിയുടെ മുഖത്തേക്ക് ബില്ലിന്‍്റെ പകര്‍പ്പ് കീറിയെറിഞ്ഞു.