രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ ഇടക്കാല ബജറ്റ് ഇന്ന്,ബഡ്‌ജറ്റിൽ പ്രതീക്ഷ എന്ന് ധനമന്ത്രി കെ എം മാണി
ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ ഇടക്കാല ബജറ്റ് ഇന്ന്. തിരഞ്ഞെടുപ്പ് മുൻനിർത്തി ജനകീയ ബജറ്റ്ധനമന്ത്രി പി. ചിദംബരത്തില്‍ നിന്നു പ്രതീക്ഷിക്കാം. എന്നാല്‍, ജൂലൈ വരെയുള്ള ചെലവുകള്‍ക്ക് പാര്‍ലമെന്‍റിന്‍റെ അംഗീകാരം തേടുന്ന വോട്ട് ഓണ്‍ അക്കൗണ്ടിനൊപ്പം വന്‍ പദ്ധതി പ്രഖ്യാപനങ്ങള്‍ക്കു സാധ്യത കുറവ്. ധനക്കമ്മി നിയന്ത്രണത്തില്‍ ഊന്നിയാവും ബജറ്റ് പ്രസംഗം. പ്രത്യക്ഷ നികുതിയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളൊന്നും സാധാരണയായി ഇടക്കാല ബജറ്റില്‍ ഉള്‍പ്പെടുത്താറില്ല.
നയ പ്രഖ്യാപനങ്ങളും ഉണ്ടാവില്ല. സാധാരണക്കാരനെ സുഖിപ്പിക്കാനും അത്യാവശ്യ മേഖലകളെ സഹായിക്കാനും ചില ഇളവുകള്‍ ഉണ്ടാവാം. യുപിഎയില്‍ തന്നെ രാഷ്ട്രീയ ധാരണയില്ലാത്തതിനാല്‍ സാമ്പത്തിക പരിഷ്കാര നടപടികള്‍ മുന്നോട്ടു കൊണ്ടുപോകുന്ന നടപടികളിലും നിയന്ത്രണം വേണ്ടിവരും ചിദംബരത്തിന്. നിയമ ഭേദഗതികള്‍ വേണ്ടിവരുന്ന ഒന്നും പ്രഖ്യാപിക്കില്ലെന്ന് ധനമന്ത്രി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
2004ല്‍ ജസ്വന്ത് സിങ് 12 പേജുള്ള പ്രസംഗമാണു നടത്തിയത്. 2009ല്‍ പ്രണബ് മുഖര്‍ജി 18 പേജ് തെരഞ്ഞെടുത്തു. 12നും 18നും ഇടയില്‍ പേജ് എനിക്കു തെരഞ്ഞെടുക്കാം- ചിദംബരം പറഞ്ഞു. ഭാവിഎങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചുള്ള തന്‍റെ ദര്‍ശനം ചിദംബരം അവതരിപ്പിച്ചേക്കും. യുപിഎ സര്‍ക്കാരിന്‍റെ നേട്ടങ്ങളും നിരത്തും അദ്ദേഹം. ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും ധനക്കമ്മിയും കറന്‍റ് അക്കൗണ്ട് കമ്മിയും സര്‍ക്കാര്‍ എങ്ങനെ നിയന്ത്രിച്ചു എന്നതും വിവരിക്കാം മന്ത്രിക്ക്. ഉയര്‍ന്ന വരുമാനക്കാരില്‍ നിന്ന് അധിക നികുതി എന്ന നയം ചിദംബരം തുടരുമോ എന്നറിയാനിരിക്കുന്നു. ഒരു കോടിയിലേറെ രൂപ വരുമാനമുള്ളവരില്‍ നിന്ന് 10 ശതമാനം സര്‍ച്ചാര്‍ജ് വാങ്ങിയിരുന്നു കഴിഞ്ഞ ബജറ്റില്‍ അദ്ദേഹം. 42,800 വ്യക്തികളും സ്ഥാപനങ്ങളും ഇതിന്‍റെ പരിധിയില്‍ വന്നു.
എന്നാൽ വിഴിഞ്ഞം തുറമുഖ വികസനത്തിന് 1500 കോടിയുടെ ധനസഹായം കേന്ദ്ര ബഡ്‌ജറ്റിലൂടെ ലഭിക്കുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.കേന്ദ്ര ബഡ്‌ജറ്റിൽ സംസ്‌ഥാനത്തിന് പ്രതീക്ഷകളുണ്ട്. ഇൻഡസ്ട്രിയൽ മാനുഫാക്ചറിംഗ് സോൺ കേരളത്തിൽ അനുവദിക്കണം. കൊച്ചിൻ റിഫൈനറിയുടെ സ്ഥാപക ശേഷി കൂട്ടിയ സ്ഥിതിക്ക് പെട്രോൾ മാനുഫാക്ചറിംഗ് ഇന്‍ഡസ്ട്രീസ് വേണം.