നിലമ്പൂരില്‍ കോണ്ഗ്രസ്സ് ഓഫിസിലെ ജീവനക്കാരി കൊല്ലപ്പെട്ടത് ബലാല്‍സംഗശ്രമത്തിനിടെ

single-img
11 February 2014

മലപ്പുറം : നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ടത് ക്രൂരമായ ബലാത്സംഗത്തിനിടെയാണെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചു. സ്ത്രീയുടെ ജനനേന്ദ്രിയത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉള്ളതായും ബലാത്സംഗത്തിനുശേഷമാണ് കൊല നടന്നിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.

രാധയെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം കഴുത്തില്‍ തോര്‍ത്തു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് നിഗമനം.

കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്. മാനഭംഗ ശ്രമം നടന്നതായി പൊലീസും പറയുന്നുണ്ട്. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു നേരത്തെ തന്നെ വ്യക്തമായിരുന്നു.

അതേസമയം പ്രതികളുടെ വീട്ടില്‍ നിന്ന് രാധയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

സംഭവത്തില്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് ബിജുനായര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷംസുദ്ദീന്‍ എന്നിവരെ എന്നിവരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധ എന്ന യുവതിയുടെ മൃതദേഹം കുളത്തില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ തിങ്കളാഴ്ച രാവിലെ കണ്ടെത്തുകയായിരുന്നു.

ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇരുവരും ചേര്‍ന്ന് മൃതദേഹം ചാക്കില്‍ക്കെട്ടി കുളത്തില്‍ താഴ്ത്തുകയായിരുന്നു.

ബിജുവിന്റെ അവിഹിത ബന്ധം വെളിപ്പെടുത്തുമെന്ന ഭയമാണ് യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.