ആറന്മുള വിമാനത്താവളത്തിനായി ക്ഷേത്രത്തിന്റെ ഘടനയില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട്
കൊച്ചി: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷൻ രണ്ടാമത്തെ റിപ്പോർട്ട് സമർപ്പിച്ചു. വിമാനത്താവളത്തിന്റെ നിര്‍മാണത്തിനായി സമീപത്തുള്ള പാര്‍ഥസാരഥി ക്ഷേത്രത്തിന് യാതൊരു രൂപമാറ്റം വരുത്താന്‍ പാടില്ലെന്ന് അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.വിമാനത്താവളത്തിനായി ക്ഷേത്ര കൊടിമരത്തിന്റെ ഉയരം കുറയ്ക്കാനാവില്ലെന്ന് ക്ഷേത്രം തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞതായി കമ്മിഷൻ കോടതിയെ അറിയിച്ചു.
കൊടിമരത്തിന്റെ ഉയരം കുറച്ചാൽ അത് ദേവീചൈതന്യത്തെ ബാധിക്കുന്നാതാണെന്നും ചൂണ്ടിക്കാട്ടി തന്ത്രി നൽകിയ കത്തും കമ്മിഷൻ ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. വിമാനത്താവളത്തിന്റെ റൺവേയ്ക്കായി ക്ഷേത്ര കൊടിമരത്തിന് മുകളിൽ ലൈറ്റ് സ്ഥാപിക്കേണ്ടി വരും. ഇത് ക്ഷേത്രാചാരത്തിന് വിരുദ്ധമാണ്. ക്ഷേത്രത്തിന്റെ പവിത്രതെയും വിശുദ്ധിയെയും കളങ്കപ്പെടുത്തുന്ന നടപടികൾ നാടിന്റെ നന്മയ്ക്ക് നല്ലതല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വിമാനത്താവളത്തിനുവേണ്ടി ഏറ്റെടുത്ത വയലുകള്‍ മണ്ണിട്ടു നികത്തിയാല്‍ അത് പരിസ്ഥിതി നാശത്തിന് വഴിവയ്ക്കും. ഇതുമൂലം പമ്പാനദിയില്‍ വെള്ളപ്പൊക്കമുണ്ടാകും. വ്യാപകമായ പരിസ്ഥിതി നാശത്തിനാണ് വിമാനത്താവളം കാരണമാകുകയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.