ഐ പി എല്‍ വാതു വെയ്പ്പ് : മെയ്യപ്പന്‍ കുറ്റക്കാരന്‍
ന്യൂഡൽഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആറാം സീസണിലെ വാതുവയ്പുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ പ്രസിഡന്റ് എൻ.ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പർ കിംഗ്സ് മുൻ സി.ഇ.ഒയുമായ ഗുരുനാഥ് മെയ്യപ്പൻ കുറ്റക്കാരനാണെന്ന് ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയ ജസ്റ്റീസ് മുഗുൾ മുദ്ഗൽ കമ്മിറ്റി സുപ്രീംകോടതിക്ക് റിപ്പോർട്ട് നൽകി.ഇന്ന് ജസ്റ്റിസ് എ.കെ. പട്‌നായിക് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന് മുന്‍പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബി.സി.സി.ഐ.യ്‌ക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. മലയാളി താരം ശ്രീശാന്തിന് ലഭിച്ച ശിക്ഷയെയും സമിതി ന്യായീകരിക്കുന്നുണ്ട്.
മെയ്യപ്പൻ ഐ.പി.എൽ വാതുവയ്പിൽ ഏർപ്പെട്ടുവെന്നും മത്സരവുമായി ബന്ധപ്പെട്ട അതീവ രഹസ്യസ്വഭാമുള്ള വിവരങ്ങൾ വാതുവയ്പുകാർക്ക് ചോർത്തി നൽകിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. 170 പേജുള്ള റിപ്പോർട്ട് മാർച്ച് ഏഴിന് സുപ്രീംകോടതി പരിഗണിക്കും.
വാതുവെപ്പിനെ കുറിച്ച് കൂടുതല്‍ വിപുലമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എന്‍ . ശ്രീനിവാസന്‍ ഒരേ സമയം ബി.സി.സി.ഐ. അധ്യക്ഷപദവിയും ഒരു ഫ്രാഞ്ചൈസിയുടെ ഉടമയുമായിരിക്കുന്നത് ശരിയായ നടപടിയല്ലെന്നു പറഞ്ഞ കമ്മിറ്റി ഇക്കാര്യം സുപ്രീംകോടതി ഗുരുതരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വാതുവെപ്പ് ഉള്‍പ്പെടയുള്ള എല്ലാ തിന്മകളും ഇല്ലാതാക്കി കളി ശുദ്ധീകരിക്കാന്‍ കമ്മിറ്റി പത്ത് നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. മുതിര്‍ന്ന കളിക്കാരായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ , രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ , വെങ്കിടേഷ് പ്രസാദ്, അനില്‍ കുംബ്ലെ തുടങ്ങിയവര്‍ വാതുവെപ്പിനെയും ഒത്തുകളിയെയും കുറിച്ച് യുവതാരങ്ങളെ ബോധവത്കരിക്കണമെന്നും കമ്മിറ്റി നിര്‍ദേശിച്ചു.
ബി.സി.സി.ഐ. നിയോഗിച്ച രണ്ടംഗ ജുഡിഷ്യല്‍ സമിതി മെയ്യപ്പനെയും മറ്റും കുറ്റവിമുക്തരാക്കിയതിനെതിരെ ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് സുപ്രീം കോടതി ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റിക്ക് രൂപം നല്‍കിയത്. നാലു മാസത്തെ അന്വേഷണത്തിനുശേഷമാണ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.