പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള നീക്കം :പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സുപ്രീംകോടതിയിലേക്ക്
പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. കേസ് പിന്‍വലിക്കാന്‍ കഴിയില്ല എന്ന വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്ത ഹൈകോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ് ഹർജി നല്‍കുക. പാമോയില്‍ ഇറക്കുമതി നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ വി.എസ് ആവശ്യപ്പെടും.പാമോലിന്‍ കേസ് പിന്‍ വലിക്കാനാവില്ലന്നെ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് ജനുവരി 27നാണ് ഹൈകോടതി സ്റ്റേ ചെയ്തത്. വിജിലന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു ഹൈകോടതി രണ്ടു മാസത്തെ സ്റ്റേ അനുവദിച്ചത്.
പാമോലിന്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ക്രമക്കേടിന് തെളിവില്ളെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്. കേസ് പിന്‍വലിക്കുന്നത് പൊതുതാല്‍പര്യത്തിനും സാമൂഹ്യനീതിക്കും എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് കോടതി സര്‍ക്കാറിന്‍്റെ അപേക്ഷ തള്ളിയത്.1991-92 കാലഘട്ടത്തില്‍ സിങ്കപ്പുരിലെ പവര്‍ ആന്‍ഡ് എനര്‍ജി കമ്പനി വഴി 15000 മെട്രിക് ടണ്‍ പാമോലിന്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് ഇറക്കുമതി ചെയ്യാനുള്ള കരുണാകരന്‍ സര്‍ക്കാരിന്റെ തീരുമാനമാണ് പിന്നീട് പാമോലിന്‍ കേസായി വികസിച്ചത്. ഇടപാടില്‍ അഴിമതി നടന്നു എന്ന് ആണ് ആരോപണം.