പത്രസ്ഥാപനങ്ങളില്‍ മാജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണം : സുപ്രീം കോടതി

single-img
7 February 2014

ന്യൂഡൽഹി: പത്ര -മാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട മദീജിയ വേജ് ബോർഡ് കമ്മിഷന്റെ ശുപാർശകൾ നടപ്പാക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഇതിനെതിരെ പത്രമുതലാളിമാരും ന്യൂസ് ഏജന്‍സികളും  സമര്‍പ്പിച്ച ഹരജികള്‍ തള്ളിയാണ് കോടതി പ്രസ്തുത വിധി പുറപ്പെടുവിച്ചത്.ചീഫ് ജസ്റ്റീസ് പി.സദാശിവം അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

2011 നവംബർ മുതൽ മുൻകാല പ്രാബല്യത്തോടെ ശുപാർശകൾ നടപ്പാക്കണം.   പത്രജീവനക്കാരുടെ അടിസ്ഥാന ശമ്പളം മൂന്നിരട്ടിവരെ വർദ്ധിപ്പിക്കണം, വിരമിക്കൽ പ്രായം 65 വയസായിആയി ഉയര്‍ത്തണം തുടങ്ങിയവയായിരുന്നു ജസ്റ്റിസ് മജീദിയ കമ്മിഷന്റെ പ്രധാന ശുപാർശകള്‍ .കുടിശ്ശിക നാല് ഗഡുക്കളായി പത്രസ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് നല്‍കണം. വേജ്‌ബോര്‍ഡിന് ഭരണഘടനാപരമായ നിലനില്‍പ്പുണ്ടാകണമെന്നും കോടതി പറഞ്ഞു.

രാജ്യത്തെ 45,000ലേറെ പത്രപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കുന്നതിനുള്ള ജസ്റ്റിസ് മജീതിയ വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ 2013 ഒക്ടോബര്‍ 24ലാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്. ഇതിന് 2010 ജൂലൈ മുതലുള്ള മുന്‍കാല പ്രാബല്യവും സര്‍ക്കാര്‍ നല്‍കുകയുണ്ടായി. പത്രസ്ഥാപനങ്ങളുടെ വരുമാനത്തിനനുസരിച്ച് വേതനം നല്‍കണമെന്ന മജീദിയ കമ്മീഷനിലെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പതിനഞ്ചോളം പത്രസ്ഥാപനങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

പത്രമാനേജ്‌മെന്റുകള്‍ മുന്നോട്ട് വച്ച വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഈ വര്‍ഷം ഏപ്രില്‍ മുതല്‍ പുതിയ വേതനവ്യവസ്ഥയോടെ ശമ്പളം നല്‍കണമെന്നും കോടതി വ്യക്തമാക്കി.