പയ്യോളിയിലെ ആര്‍ എസ് എസ് അക്രമം :പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു
പയ്യോളിയില്‍ സി പി എം പ്രവര്‍ത്തകരുടെ വീടിനു നേരെ ആര്‍ എസ് എസ് നടത്തിയ ആക്രമണം സഭ നിര്‍ത്തിവെച്ചു ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.കൊയിലാണ്ടിയിലും സമീപ പ്രദേശങ്ങളിലും അര്‍എസ്എസ് ആക്രമണങ്ങള്‍ കൊണ്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് അടിയന്തര പ്രമേയ നോട്ടീസില്‍ സിപിഐഎം ആരോപിച്ചു. ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരെ പോലീസ് നടപടി എടുക്കുന്നില്ലെന്നും സിപിഐഎം കുറ്റപ്പെടുത്തി.
എന്നാല്‍ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആരോപണങ്ങള്‍ നിഷേധിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി പ്രദേശത്ത് സിപിഐഎം ആര്‍എസ്എസ് സംഘര്‍ഷങ്ങള്‍ നടന്ന വരികയാണ്. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയതിട്ടുണ്ട്. 42 പേരെ വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ചെന്നിത്തല സഭയെ അറിയിച്ചു.
പയ്യോളിയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും ഇതിനായി കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ആഭ്യന്തരമന്ത്രി അറിയിച്ചു.<കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.