ടി.പി കേസ് : പ്രതികളെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയതിന് പിന്നില്‍ ഗൂഢാലോചന: പിണറായി വിജയന്‍
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 10 പ്രതികളെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. അമ്പലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയില്‍ മാറ്റിയതിന് പിന്നില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പങ്കുണ്ടോയെന്ന് വ്യക്തമാക്കണം. ചെന്നിത്തലയുടെ ഇക്കാര്യത്തിലുള്ള പങ്ക് അന്വേഷിക്കണം. സാധാരണ പ്രതികളെ ജയിൽ മാറ്റുന്നത് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്പോഴാണ്. എന്നാൽ ടി.പി കേസിലെ പ്രതികളുടെ കാര്യത്തിൽ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍ ജയില്‍ മേധാവിയുമുണ്ടെന്ന് പിണറായി ആരോപിച്ചു. കേരള രക്ഷാമാര്‍ച്ചിന്റെ ഭാഗമായി അമ്പലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൗരിയമ്മയെ എല്‍.ഡി.എഫിലെടുക്കുന്ന കാര്യത്തില്‍ ഗൗരിയമ്മയുടെ പ്രതികരണം വന്നശേഷം തീരുമാനിക്കും. നിലവിലെ നിയമവ്യവസ്ഥ വച്ച് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.കള്ളക്കടത്ത് കേസിലെ പ്രതി ഫയാസിന് പി.മോഹനനുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ജയില്‍ ഡി.ജി.പി ശ്രമിച്ചു. ജയില്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പിണറായി നടത്തിയത്. സി.പി.എം പ്രവർത്തകരെ എസ്.ഡി.പി.ഐ വെട്ടിയ സംഭവത്തിൽ മുസ്ളീംലീഗം നിലപാട് വ്യക്തമാക്കണം. ഇക്കാര്യത്തിൽ ലീഗിന്റെ മൗനം ആശ്ചര്യകരമാണ്. താലിബാനിസം പ്രോത്സാഹിപ്പിക്കുന്നത് നാടിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.