രാജ്യത്തെ ആദ്യ മോണോറെയില്‍ സര്‍വീസ് ശനിയാഴ്ച മുംബൈയില്‍ ഓടിത്തുടങ്ങും.

single-img
1 February 2014

mumനീണ്ട കാത്തിരിപ്പിനൊടുവില്‍ രാജ്യത്തെ ആദ്യ മോണോറെയില്‍ സര്‍വീസ് ശനിയാഴ്ച മുംബൈയില്‍ ഓടിത്തുടങ്ങും. വൈകിട്ട് മൂന്നിന് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വീരാജ് ചവാന്‍ ഉദ്ഘാടനം നിര്‍വഹിക്കുമ്പോള്‍ വികസനത്തിന്റെ മറ്റൊരു നാഴികക്കല്ലാവുകയാണിത്. പൊതുജനങ്ങള്‍ക്കായി ഞായറാഴ്ച മോണോറെയില്‍ സര്‍വീസ് തുറന്നുകൊടുക്കും.മുംബൈ മെട്രോപൊളിറ്റന്‍ റീജണ്‍ ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ (എം.എം.ആര്‍.ഡി.എ.) പദ്ധതിയില്‍ വഡാല ഡിപ്പോ മുതല്‍ ചെമ്പൂര്‍ വരെ 8.93 കിലോമീറ്റര്‍ ദൂരമുള്ള ആദ്യഘട്ടമാണ് ഇപ്പോള്‍ തുറക്കുന്നത്. ഭക്തിപാര്‍ക്ക്, മൈസൂര്‍ കോളനി, ഭാരത് പെട്രോളിയം, ഫെര്‍ട്ടിലൈസര്‍ ടൗണ്‍ഷിപ്പ്, ആര്‍.സി. മാര്‍ഗ് ജങ്ഷന്‍ തുടങ്ങി അഞ്ച് സ്റ്റേഷനുകളാണ് ഇവയ്ക്കിടയിലുള്ളത്. ബസ്സില്‍ 40 മിനിറ്റെടുക്കുന്ന ഈ ദൂരം പിന്നിടാന്‍ മോണോറെയിലില്‍ 18 മിനിറ്റ് മതി. അഞ്ചുരൂപ മുതല്‍ 11 രൂപവരെയാണ് ടിക്കറ്റ് നിരക്ക്. തുടക്കത്തില്‍ കാലത്ത് ഏഴുമുതല്‍ വൈകിട്ട് മൂന്നുവരെ മാത്രമായിരിക്കും സര്‍വീസ്. പിന്നീട് ഇത് ഏഴുമുതല്‍ വൈകിട്ട് ഏഴുവരെയും മൂന്നാം ഘട്ടത്തില്‍ കാലത്ത് അഞ്ചുമുതല്‍ രാത്രി 12 മണിവരെയായും വര്‍ധിപ്പിക്കും. ആദ്യം 15 മിനിറ്റ് ഇടവേളകളിലും തുടര്‍ന്ന് ഒമ്പത് മിനിറ്റ് ഇടവേളകളിലും മോണോറെയില്‍ ഓടിക്കാനാണ് പരിപാടി. 43 ക്യാപ്റ്റന്മാര്‍ക്കാണ് വണ്ടി ഓടിക്കാനുള്ള പരിശീലനം നല്‍കിയത്.

ഇതില്‍ നാല് വനിതകളുമുണ്ട്. സര്‍വീസിനായി നാല് കോച്ചുകള്‍ വീതമുള്ള ഒമ്പത് റേക്കുകള്‍ (വണ്ടികള്‍) സ്ഥലത്തെത്തിയിട്ടുണ്ടെങ്കിലും നാല് റേക്കുകള്‍ക്കാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുള്ളത്. തത്കാലം ഇവയായിരിക്കും ഓടിക്കുക. ബാക്കി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതിനനുസരിച്ച് സര്‍വീസില്‍ ഉള്‍പ്പെടുത്തും. ഒരു വണ്ടിയില്‍ 560 പേര്‍ക്ക് യാത്രചെയ്യാന്‍ സാധിക്കും, 72 പേര്‍ക്ക് ഇരുന്നും ബാക്കിയുള്ളവര്‍ക്ക് നിന്നും. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ വരെ മോണോറെയില്‍ സഞ്ചരിക്കും. വളവുകള്‍ കൂടുതലുള്ളതിനാല്‍ മണിക്കൂറില്‍ 45 കിലോമീറ്ററായിരിക്കും ശരാശരി വേഗം.മലേഷ്യന്‍ കമ്പനിയായ സ്‌കോമി എന്‍ജിനീയറിങ്ങും ലാര്‍സണ്‍ ആന്‍ഡ് ടൂബ്രോയും ചേര്‍ന്നാണ് മുംബൈ മോണോറെയില്‍ പദ്ധതി പൂര്‍ത്തിയാക്കുന്നത്. അടുത്ത മൂന്നുവര്‍ഷം ഈ കമ്പനികള്‍ക്കായിരിക്കും ഇതിന്റെ നിയന്ത്രണം. 2009 ജനവരിയില്‍ നിര്‍മാണം ആരംഭിച്ച പദ്ധതിയുടെ പൂര്‍ത്തീകരണം പല കാരണങ്ങള്‍കൊണ്ട് നീണ്ടുപോകുകയായിരുന്നു. 2015-ഓടെ രണ്ടാംഘട്ടവും പൂര്‍ത്തിയാകും .