ജസ്റ്റിസ് വര്‍മ്മയുടെ കുടുംബം പദ്മഭൂഷന്‍ നിരസിച്ചു

single-img
31 January 2014

ന്യൂദല്‍ഹി: ജസ്റ്റിസ് ജെ.എസ് വര്‍മ്മയുടെ കുടുംബം പത്മഭൂഷണ്‍ നിരസിച്ചു.മരണാനന്തര ബഹുമതിയായ പത്മഭൂഷണ്‍ നിരസിച്ചുകൊണ്ടുള്ള കത്ത് കുടുംബം രാഷ്ട്രപതിക്ക് കൈമാറി.

മരണാനന്തര ബഹുമതിയായാണ് ജസ്റ്റീസ് വര്‍മ്മയ്ക്ക് പത്മഭൂഷണ്‍ നല്‍കാന്‍ റിപ്പബ്ലിക് ദിനവേളയില്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഡല്‍ഹി കൂട്ടമാനഭംഗത്തെ തുടര്‍ന്ന് സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി തലവനായിരുന്നു ജസ്റ്റീസ് വര്‍മ്മ.

പുരസ്‌കാരം സ്വീകരിക്കാന്‍ താത്പര്യമില്ലെന്ന് കാണിച്ച് ജസ്റ്റീസ് വര്‍മ്മയുടെ ഭാര്യ പുഷ്പ വര്‍ണ്ണ രാഷ്ട്രപതിക്ക് കത്തയച്ചു. അദ്ദേഹമുണ്ടായിരുന്നെങ്കിലും ഈ പുരസ്‌കാരം സ്വീകരിക്കില്ലായിരുന്നുവെന്നും പുഷ്പ വര്‍മ്മ കൂട്ടിച്ചേര്‍ത്തു. പത്മഭൂഷണ്‍ നല്‍കുന്നതിലെ അതൃപ്തിയാണ് പുരസ്‌കാരം നിരസിക്കാന്‍ കുടുംബാംഗങ്ങളെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും വേദനിപ്പിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്നും പുരസ്‌കാരം പ്രഖ്യാപിക്കുന്നതിനു മുന്‍പ് സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ പരാതിപ്പെടുന്നു.

പുരസ്‌കാരം സംബന്ധിച്ച് ഔദ്യോഗികമായ ഒരു അറിയിപ്പും കുടുംബത്തിന് ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നും പുഷ്പ വര്‍മ്മ രാഷ്ട്രപതിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.