ആലപ്പുഴയിൽ ചിട്ടി കമ്പനി ഉടമ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

single-img
31 January 2014

ആലപ്പുഴ : തുറവൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ  ഉടമയെ സ്വന്തം കാറിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ തുറവൂർ തിരുമല വിധു നിവാസിൽ ദിലീപ് കുമാറാണ് (47) മരിച്ചത്. ഇന്നലെ വൈകുന്നേരം മാവേലിക്കരയിലേക്ക് പോയതായിരുന്നു. തിരിച്ചുവരുന്ന വഴി ദേശീയ പാതയിൽ ആലപ്പുഴയ്ക്കു വടക്ക്  പൂങ്കാവ് ജംഗ്ഷനിൽ  രാത്രി ഒന്നരയോടെയാണ് സംഭവം.

ഈ സമയം ദേശീയപാതയിലൂടെ പോയ ഒരു നാടകട്രൂപ്പാണ് സാന്‍ട്രോ കാര്‍ കത്തുന്നത് കണ്ടത്.അടുത്തെത്തിയപ്പോൾ കണ്ടത് കാറിനകത്ത്  തീപിടിച്ച നിലയിൽ ഒരാൾ ഇരിക്കുന്നതാണ്.  വാഹനം നിര്‍ത്തി അടുത്തുചെന്ന സംഘം കാറിന്റെ ചില്ല് തകര്‍ത്ത ശേഷം വെള്ളമൊഴിച്ച് തീയണയ്ക്കുകയായിരുന്നു.അപ്പോഴേക്കും ആൾ പൂർണ്ണമായും കത്തിക്കരിഞ്ഞിരുന്നു.  കാറിന്റെ ഉള്‍ഭാഗം മാത്രമാണ് കത്തിയിരിക്കുന്നത്. ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിക്‌ടോഭ ബാങ്കേഴ്‌സ് എന്ന പേരില്‍ മൂന്ന് സ്ഥാപനങ്ങള്‍ നടത്തിവന്നിരുന്ന ദിലീപ് കേരള ചിട്ടി ഫണ്ട് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ആണ്. സംഘടനാ പ്രവര്‍ത്തനത്തിനായി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വീട്ടില്‍ നിന്നു മാവേലിക്കരയ്ക്കു പോയ ദിലീപ് ഏഴരയോടെ തിരിച്ചുപോന്നിരുന്നു.

ഫയർഫോഴ്സും പൊലീസും എത്തി. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ്മോർച്ചറിയിലേക്ക് മാറ്റി. ഫോറൻസിക് വിഭാഗം ഇന്ന് പരിശോധനയ്ക്ക് എത്തും. സംഭവത്തിൽ ദുരൂഹത ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.