മലയാളിയുടെ മര്‍മ്മത്തില്‍ പിടച്ച 1983
ഓരോ മലയാളിയുടേയും തിരക്കുപിടിച്ച ജീവിതത്തില്‍ അത്യന്താപേക്ഷികമായ ഒരു കാര്യമാണ് പഴയഓര്‍്മകളിലേക്കുള്ള തിരിച്ചുപോക്ക്. വേദനിക്കുന്ന കോടീശ്വരന്‍മാരായി ജീവിതം ജീവിച്ചുതീര്‍ക്കുന്ന പലര്‍ക്കും കുട്ടിക്കാലത്തേക്കുള്ള തിരിച്ചുപോക്ക് ചെറിയൊരു മാനസികോര്‍ജ്ജത്തിനുള്ള ഉപാധികൂടിയാണ്. പണ്ട് സ്‌കൂളില്‍ പോയിരുന്നതും കളിച്ചു നടന്നതും തോട്ടില്‍ നിന്നും മീന്‍പിടിച്ചതും കുെട പഠിച്ച പെണ്‍കുട്ടിയെ പ്രേമിച്ചതും- അങ്ങനെ എന്തും ഓര്‍മ്മകളില്‍ നിന്നും ചികഞ്ഞെടുത്ത് നിര്‍വൃതിയടയാം.
ഇന്ത്യക്കാരെ പ്രത്യേകിച്ച് അതും കേരളീയര്‍ തെങ്ങിന്റെ മടലും വെട്ടി ക്രിക്കറ്റ് ബാറ്റിന്റെ രൂപത്തിലാക്കി പറമ്പില്‍ കൂട്ടുകാരോടൊത്ത് ഒരുവട്ടമെങ്കിലും ക്രിക്കറ്റ് കളിച്ചിട്ടുള്ളവരാണ്. ശരീരവും മനസ്സും വലുതായെങ്കിലും ഇപ്പോഴും ഇങ്ങനെയുള്ളത് കാണുഒമ്പോള്‍ ഒന്നു കളിച്ചാല്‍ കൊള്ളാമെന്ന് ആലോചിക്കുന്നവരുമാണ്. മലയാളിയുടെ ഈ ഒരു മാനസികാവസ്ഥയെ ഫലപ്രദമായി വിനിയോഗിച്ചിട്ടുള്ള ചിത്രമാണ് 1983. അതേ മലയാളിയുടെ മര്‍മ്മത്തില്‍ പിടിച്ച ചിത്രമാണ് 1983.
ക്ലാസ്‌മേറ്റ് എന്ന ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ട്രെന്റ്‌സെറ്ററായത് അതില്‍ ഫലപ്രദമായി ഇളക്കിച്ചേര്‍ത്ത ഗൃഹാതുരത്വ ഓര്‍മ്മകളായിരുന്നു. ഏതൊരു മലയാളിയും ഒരിക്കലും തള്ളിക്കളയാനിലടയില്ലാത്ത ആ ചിന്തകളെ ലാല്‍ജോസ് ഫലപ്രദമായി ഉപയോഗിച്ചപ്പോള്‍ മലയാള സിനിമയഇല്‍ ക്ലാസ്‌മേറ്റ് പിറന്നു. അത്രയൊന്നുമില്ലെങ്കിലും മലയാളിയുടെ ആ ഒരു ദൗര്‍ബല്യത്തെയാണ് 1983 ലൂടെ സംവിധായകന്‍ ലക്ഷ്യമിടുന്നത്.
1983 ല്‍ ഇന്ത്യ കപില്‍ദേവിന്റെ നേതൃത്വത്തില്‍ ക്രിക്കറ്റ് ലോകകപ്പ് നേടുമ്പോള്‍ പത്തു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന രമേശന്‍ എന്ന ചെറുപ്പക്കാരനും ക്രിക്കറ്റിലേക്കു ആകര്‍ഷിക്കപ്പെടുകയായിരുന്നു. നാട്ടിന്‍പുറത്ത് ഇന്നത്തെ 30-50 വയസ്സുകാര്‍ കളിച്ചിരുന്ന ക്രിക്കറ്റ്. സിനിമയുടെ അവസാനം പറയുപോലെ അതു ക്രിക്കറ്റ് തന്നെയാണോ എന്നു പോലും തീര്‍ത്തു പറയാന്‍ കഴിയാത്ത കളി. തന്റെ ജീവിതലക്ഷ്യങ്ങളെ മറന്നു വച്ച് ക്രിക്കറ്റിന്റെ പിറകേ പോയ രമേശന്‍ ഒരിക്കല്‍പോലും അതില്‍ സഹതപിക്കുന്നില്ല. സ്‌നേഹിച്ചപെണ്ണും വിട്ടുപോയി പഠനവും മുടങ്ങി ഒടുവില്‍ ഒരു നിഷ്‌കളങ്കയായ നാടന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കേണ്ടി വന്ന രമേശന്‍ തനിക്കു നടക്കാതെ പോയ സ്വപ്‌നങ്ങളെ തന്റെ മകനിലൂടെ നടത്താന ശ്രമിക്കുന്നതാണ് 1983.
ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം ഉടനീളം വാരിത്തൂകിയിരിക്കുന്ന നൊസ്റ്റാള്‍ജിയ തന്നെയാണ്. തിരക്കഥയ്ക്ക് വലിയ രൗതിയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും സംഭാഷണങ്ങള്‍ക്ക് പലയിടത്തും ഒരു മുഴപ്പ് അനുഭവെപ്പടുന്നുണ്ടെന്നുള്ളത് സിനിമയെ ചെറുതായിട്ടെങ്കിലും ബാധിക്കുന്നുണ്ട്. പക്ഷേ പറയാതിരിക്കാന്‍ വയ്യ, ഗോപീ സുന്ദറിന്റെ സംഗീതം ചിത്രത്തെ കുറച്ചൊന്നുമല്ല സഹായിച്ചിരിക്കുന്നത്. ഓലേഞ്ഞാലിക്കിളിയെന്നുള്ള പാട്ടും. ബാലചന്ദ്രന്‍ ചുഒള്ളിക്കാടിന്റെ കവിതയും ഗംഭീരമായിട്ടുണ്ട്.
പത്താം ക്ലാസുകാരന്‍ മുതല്‍ നാല്‍പ്പത് വയസ്സുവരെതയുള്ള പ്രായ കാലഘട്ടത്തെ മനോഹരമാക്കിയ നിവിന്‍ പോളി അഭിനന്ദനം അര്‍ഹിക്കുന്നു. രണ്ട് രംഗങ്ങളില്‍ വന്നുപോകുന്ന ഗ്രിഗറി ചിരിയുണര്‍ത്തി. അനൂപ് മേനോന്‍ തന്റെ സ്ഥിരം ശൈലിയില്‍ നിന്നും മാറാന്‍ ഉദ്ദേശ്യമില്ലെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കി. ജോയ് മാത്യൂ, സീമ ജി. നായര്‍, സൈജു കുറുപ്പ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങി മറ്റു അഭിനേതാക്കളും വേഷങ്ങള്‍ വെറുപ്പിക്കാതെ ശ്രദ്ധിച്ചു. സുശീലയായി അഭിനയിച്ച ശ്രിന്ദ കുറച്ച് വെറുപ്പിച്ചോ എന്ന് സംശയമുണ്ട്.
ഇറാക്കിന്റെ കുവൈറ്റ് അധിനിവേശവും പണ്ടത്തെ ദൂരദര്‍ശനും മഹാഭാരതവും ഇന്ത്യ കളിച്ച മറ്റു ക്രിക്കറ്റ് ലോകപ്പുകളുമൊക്കെ ചിത്രത്തിനിടയില്‍ വന്നു പോകുന്നുണ്ട്. 1980-90 കാലഘട്ടക്കാര്‍ക്ക് അതൊരു പിന്നിലേക്കുള്ള തിരിച്ചുപോക്കാകുമെന്ന് സംശയമില്ല.
നല്ല ഉദ്ദേശത്തോടെ വെറുപ്പിക്കാതെ ഒരു സിനിമ സംവിധാനം ചെയ്ത എബ്രിഡ് ഷൈനിനെ നമുക്ക് അഭിനന്ദിക്കാം.