യുക്രൈന്‍ പ്രധാനമന്ത്രി മൈക്കോല അസറോവും മന്ത്രിമാരും രാജിവെച്ചു.

single-img
29 January 2014

yuരണ്ടുമാസമായി തുടരുന്ന ഭരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് അയവുവരുത്താന്‍ യുക്രൈന്‍ പ്രധാനമന്ത്രി മൈക്കോല അസറോവും മന്ത്രിമാരും രാജിവെച്ചു. രാജി പ്രസിഡന്‍റ് വിക്‌തോര്‍ യാനുകോവിച്ച് അംഗീകരിച്ചു. പ്രസിഡന്‍റിന്റെ പിന്തുണയോടെയുള്ള ഭരണ പരിഷ്‌കാരങ്ങള്‍ക്കും ഭേദഗതികള്‍ക്കും വേണ്ടിയുള്ള വോട്ടെടുപ്പിനായി പാര്‍ലമെന്‍റിന്റെ അടിയന്തര സമ്മേളനം ചൊവ്വാഴ്ച ചേരുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ രാജി. രാജിവെച്ചത് സ്വന്തം തീരുമാനപ്രകാരമാണെന്ന് അസറോവ് പിന്നീട് പ്രതികരിച്ചു. സമ്മേളനത്തില്‍ പ്രക്ഷോഭവിരുദ്ധ നിയമങ്ങള്‍ പാര്‍ലമെന്‍റ് റദ്ദാക്കിയ ശേഷമായിരുന്നു മന്ത്രിസഭാംഗങ്ങളുടെ രാജി. രണ്ടാഴ്ചമുമ്പ് നിര്‍മിച്ച നിയമങ്ങളാണ് പാര്‍ലമെന്‍റ് ചൊവ്വാഴ്ച റദ്ദാക്കിയത്. പ്രക്ഷോഭകാരികള്‍ ഹെല്‍മെറ്റ് ധരിക്കുന്നതും പൊതു കെട്ടിടങ്ങളില്‍ തടസ്സം സൃഷ്ടിക്കുന്നതും വിലക്കുന്ന നിയമങ്ങള്‍ കൂടുതല്‍ പ്രക്ഷോഭങ്ങള്‍ക്കിടയാക്കിയിരുന്നു. കലാപങ്ങള്‍ക്കിടെ കീവിലെ സ്ഥിതി യുദ്ധ സമാനമാകുകയും അഞ്ച് പ്രക്ഷോഭകാരികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പ്രക്ഷോഭകാരികള്‍ ഇപ്പോഴും തലസ്ഥാനമായ കീവില്‍ ഉള്‍പ്പെടെ പ്രതിഷേധം തുടരുകയാണ്.