രശ്മി വധക്കേസില്‍ ബിജു രാധാകൃഷ്ണനും അമ്മയും കുറ്റക്കാർ
രശ്മി വധക്കേസില്‍ ബിജു രാധാകൃഷ്ണന്‍ കുറ്റക്കാരനെന്ന് കോടതി. ബിജുവിന്റെ അമ്മ രാജമ്മാളും കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
ബിജുവിന്റെ കുളക്കടയിലെ വീട്ടില്‍ 2006 ഫെബ്രുവരി മൂന്നിനു രാത്രിയാണു രശ്മി കൊല്ലപ്പെട്ടത്. ബലമായി മദ്യം നല്‍കിയ ശേഷം ശ്വാസം മുട്ടിച്ചു കൊന്നുവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സംഭവസമയത്ത് മൂന്നു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഇവരുടെ മകനാണ് കേസിലെ ഒന്നാം സാക്ഷി.
മൂന്നു മാസം നീണ്ട വിചാരണ നടപടികളാണ് നടന്നത്. സരിത എസ് നായരും ശാലു മേനോനും ഉള്‍പ്പെടെ 43 സാക്ഷികളെ പ്രോസിക്യൂഷനും മൂന്നു സാക്ഷികളെ പ്രതിഭാഗവും വിസ്തരിച്ചിരുന്നു. അറുപതോളം രേഖകളും കോടതി പരിഗണിച്ചു.
കൊലപാതകം, പീഡനം, തെളിവ് നശിപ്പിക്കല്‍ എന്നിവയ്ക്ക് പുറമെ മകനെ മര്‍ദ്ദിച്ചതുമാണ് ബിജുവിനെതിരായ കുറ്റങ്ങള്‍ . കൊലപാതകത്തിന് കൂട്ട് നില്‍ക്കല്‍, സ്ത്രീധന പീഡനം തുടങ്ങിയ കുറ്റങ്ങളാണ് രാജമ്മാളിനെതിരെ ചുമത്തിയിട്ടുള്ളത്.ശിക്ഷ മറ്റന്നാള്‍ കോടതി വിധിക്കും.