ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി വക്താക്കളുടെ പട്ടിക കോണ്‍ഗ്രസ് പുതുക്കി:ശശി തരൂരും പട്ടികയില്‍
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ട്ടി വക്താക്കളുടെയും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ചുമതലപ്പെടുത്തിയവരുടെയും പട്ടിക കോണ്‍ഗ്രസ് പുതുക്കി. കേന്ദ്രമന്ത്രിമാരായ ആനന്ദ് ശര്‍മ, ഗുലാംനബി ആസാദ്, പി. ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ്, എ.ഐ.സി.സി. ജനറല്‍സെക്രട്ടറി മുകുള്‍ വാസ്നിക് എന്നിവരാണ് കോണ്‍ഗ്രസിന്റെ അഞ്ച് മുതിര്‍ന്ന വക്താക്കൾ . പാര്‍ട്ടിയുടെ 13 വക്താക്കളില്‍ കേരളത്തില്‍നിന്ന് കേന്ദ്രമന്ത്രി ശശി തരൂരിനേയും മുതിര്‍ന്ന നേതാവായ പി.സി. ചാക്കോ എം.പി.യെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ വക്താവാണ് പി.സി. ചാക്കോ. മലയാളിയായ മഹിളാകോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷ ശോഭാ ഓജയും വക്താവാണ്. ചില വിവാദങ്ങളെത്തുടര്‍ന്ന് ഒഴിവാക്കപ്പെട്ടിരുന്ന അഭിഷേക് മനു സിങ്‌വി വക്താവായി തിരിച്ചെത്തിയിട്ടുണ്ട്.സംസ്ഥാന വിഷയങ്ങളുമായി ബന്ധപ്പെട്ട ദേശീയ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റില്‍ കേരളത്തില്‍നിന്ന് വി.ടി. ബല്‍റാം ഉണ്ട്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി എന്നിവരുടെ അനുമതിയോടെയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. പി. ചിദംബരം, സല്‍മാന്‍ ഖുര്‍ശിദ്, ആനന്ദ് ശര്‍മ, ഗുലാംനബി ആസാദ്, മുകുള്‍ വാസ്നിക് എന്നിവരാണ് മുതിര്‍ന്ന വക്താക്കള്‍. അഭിഷേക് സിങ്വി, ജ്യോതിരാദിത്യ സിന്ധ്യ, സന്ദീപ് ദീക്ഷിത് തുടങ്ങി 13 പേര്‍ വക്താക്കളാണ്. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരുടെ 30 അംഗ പട്ടികയില്‍ മനീഷ് തിവാരി, മീനാക്ഷി നടരാജന്‍, നദീം ജാവേദ്, മീം അഫ്സല്‍, സഞ്ജയ് നിരുപം, ഹിലാല്‍ അഹ്മദ് എന്നിവരും ഉള്‍പ്പെടുന്നു.